വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.

ന്യുഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ സര്‍ട്ടിഫിക്കറ്റിൽ ഉള്ളതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.