മാടമ്പ് കുഞ്ഞുകുട്ടന് സാംസ്‌കാരിക തലസ്ഥാനത്തിന്റെ യാത്രാമൊഴി

 

തൃശൂര്‍: ചൊവ്വാഴ്ച രാവിലെ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് സാംസ്‌കാരിക തലസ്ഥാനം വിട നല്‍കി. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂര്‍ കിരാലൂരിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആര്‍.ഡി.ഒ എന്‍.കെ കൃപ, മുഖ്യമന്ത്രിക്കു വേണ്ടി തൃശൂര്‍ തഹസില്‍ദാര്‍ കെ.എസ് സുധീര്‍, മന്ത്രി എ.സി. മൊയ്തീനെ പ്രതിനിധീകരിച്ച് കുന്നംകുളം തഹസില്‍ദാര്‍ ബെന്നി മാത്യു എന്നിവരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി 1941 ലാണ്, തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായി. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ല്‍ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നീ നോവലുകള്‍ മാടമ്പിന്റെതാണ്. മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നീ ചിത്രങ്ങള്‍ക്ക് മാടമ്പ് തിരക്കഥ രചിച്ചു.