സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു

തിരുവനന്ത പുരം: ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു.
സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാന്‍ മന്ത്രിയായത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ വി.എന്‍. വാസവന്‍, ആന്റണി രാജു, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ്, കെ.എന്‍ ബാലഗോപാല്‍, പി രാജീവ്, ജെ ചിഞ്ചുറാണി, വീണ ജോര്‍ജ്, എം.ബി രാജേഷ്, ആര്‍ ബിന്ദു, ജി.ആര്‍ അനില്‍, എം.പിമാരായ ജോസ് കെ മാണി, എ.എ റഹീം, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനില്‍കാന്ത്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അനക്‌സ് ഒന്നിലെ നാലാം നിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റെടുത്തു. ആറ് മാസം മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ അതേ ഓഫീസ് തന്നെയാണ് സജി ചെറിയാന് അനുവദിച്ചത്.
മന്ത്രിസഭാ പുന:പ്രവേശനത്തില്‍ സന്തോഷം പ്രകടിപ്പിച്ച മന്ത്രി പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയില്‍ മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. തീരദേശവുമായി ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാകും പദ്ധതികള്‍ നടപ്പാക്കുക. സംസ്ഥാനത്തിന്റെ കലാസാംസ്‌കാരിക രംഗത്ത് ഉണര്‍വ്വേകുന്ന പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക രംഗത്ത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.