സംസ്‌കാര വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ

കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കള്‍. കുടുംബത്തില്‍ വ്യത്യസ്ത വംശീയ സംസ്‌കാരങ്ങളുടെ പൊരുത്തക്കേടുകള്‍. ഇതിനിടയില്‍പെട്ട് അസഹ്യമായ അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും ഉഴറുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള മായ മിമയെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് കലാവിഷ്‌കാരങ്ങളാണ്. സ്റ്റുഡന്റ്‌സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ എന്ന പ്രതിഷ്ഠാപന (ഇന്‍സ്റ്റലേഷന്‍)ത്തില്‍ ഓര്‍മ്മകളും സമീപകാല അനുഭവങ്ങളും ഭാവനയും ഉള്‍ച്ചേരുന്നു.


ജപ്പാന്‍ സ്വദേശിയാണ് മായ മിമയുടെ അമ്മ. അച്ഛന്‍ ഇന്ത്യക്കാരനും. കുടുംബത്തിലെ വംശീയ സംസ്‌കാര വൈരുധ്യം തന്നെ സ്വത്വ പ്രതിസന്ധിയിലും കടുത്ത ആശയക്കുഴപ്പങ്ങളിലും കൊണ്ടെത്തിച്ചെന്ന് മായ മിമ പറയുന്നു. തനിക്ക് സന്തോഷവും സമാധാനവും സഥൈ്വര്യവും തരുന്ന ലോകം കലാവിഷ്‌കാരത്തിലൂടെ കണ്ടെത്താനായി. സ്വന്തമെന്ന ബോധം, ബന്ധുത്വം എന്ന പ്രമേയത്തിലൂന്നിയ ഇന്‍സ്റ്റലേഷന് പഴയതുള്‍പ്പെടെ പലതരം തുണിയും അലങ്കാരതയ്യലും എംബ്രോയ്ഡറിയും അക്രിലിക്കുമൊക്കെയാണ് മാധ്യമങ്ങളും സങ്കേതങ്ങളും.
ആറ് ആവിഷ്‌കാരങ്ങളുള്‍പ്പെടുന്ന പരമ്പരയാണ് ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ ഇന്‍സ്റ്റലേഷന്‍. ജപ്പാനിലെയും ഇന്ത്യയിലെയും അപ്പൂപ്പനമ്മൂമ്മമാരെയും ബന്ധുക്കളെയും അതത് പശ്ചാത്തലങ്ങളില്‍ തുന്നിച്ചേര്‍ത്തും നിറംകൊടുത്തും മായ മിമ ആവിഷ്‌കരിച്ചിട്ടുണ്ട്. പലരും പതിറ്റാണ്ടുകളായി തമ്മില്‍ കണ്ടിട്ടില്ലാത്തവരാണ്. ഇരു കൂട്ടരും സംസ്‌കാരങ്ങളും ഒരു കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് മായയുടെ ഭാവനയില്‍. സ്വസ്ഥതയുടെ ലോകം തുന്നി മെനഞ്ഞെടുക്കുന്നു ഈ യുവകലാകാരി.
പശ്ചിമ ബംഗാള്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍നിന്ന് കലാചരിത്രത്തില്‍ ബിരുദധാരിണിയാണ് മായ മിമ