പച്ചക്കറി വാഹനങ്ങളില്‍ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി

തിരുവനന്തപുരം: നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 5270 പാക്കറ്റ് ബീഡി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംസ്ഥാന അതിര്‍ത്തികളില്‍ നികുതി വകുപ്പ് സ്ഥാപിച്ച എ.എന്‍.പി.ആര്‍ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജന്‍സ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറികള്‍ക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന വാഹനം ആര്യങ്കാവില്‍ പിടിയിലായത്.
പിക്ക് അപ്പ് വാനില്‍ നിന്ന് നാലു ബീഡി കമ്പനികളുടെ 3320 പാക്കറ്റ് ബീഡിയാണ് പിടികൂടിയത്. ജി.എസ്.ടി നിയമത്തിലെ വകുപ്പ് 130 പ്രകാരം നോട്ടീസ് നല്‍കി 5,31,200 രൂപ സര്‍ക്കാരിലേക്ക് ഈടാക്കി. മറ്റൊരു പിക്ക് അപ്പ് വാനില്‍ കടത്തിക്കൊണ്ടു വന്ന 1950 പാക്കറ്റ് ബീഡി ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ജി.എസ്.ടി നിയമത്തിലെ വകുപ്പ് 130 പ്രകാരം നോട്ടീസ് നല്‍കി 4,80,000 രൂപ ഈടാക്കി.
ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈയില്‍ തന്നെ സംസ്ഥാന അതിര്‍ത്തിയിലെ നികുതി വകുപ്പ് ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇ-വേ ബില്ല് സംവിധാനം നിലവില്‍ വന്നെങ്കിലും ഇ-വേ ബില്ല് എടുക്കാതെയും, ഒരേ ഇ-വേ ബില്ല് ഉപയോഗിച്ച് ഒന്നിലധികം പ്രാവശ്യം ചരക്കുകള്‍ കൊണ്ട് വരുന്നതും, ചരക്കുകള്‍ എത്തിയ ശേഷം ഇ-വേ ബില്ല് റദ്ദാക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായിരുന്നു . ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് തടയുന്നതിനായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എ.എന്‍.പി.ആര്‍ നിരീക്ഷണ ക്യാമറകള്‍ സംസ്ഥാനത്തെ 22 പ്രധാന അന്തര്‍ സംസ്ഥാന ഹൈവേകളില്‍ സ്ഥാപിച്ചത്. ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം തന്നെ നികുതി വകുപ്പിന്റെ നിരീക്ഷണ കേന്ദ്രങ്ങളില്‍ ലഭ്യമാകുകയും ചെയ്യും.
കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ്) അജിത്ത്. പി യുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് നമ്പര്‍- 4 ലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ മനോജ്.എസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ അഭിലാഷ്, അനില്‍കുമാര്‍, ഷഹീറുദ്ദിന്‍, സ്റ്റാന്‍സിലാവോസ്, ജീവനക്കാരനായ അഹമ്മദ്, ബാലമുരളി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.