കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിക്ക് തുടക്കമായി

അനര്‍ട്ട് മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണിത്

തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ട്ട് നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഗവ.സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്്‌ലാഗ്‌ ഓഫ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങള്‍ ഇതിനകം നിരത്തിലെത്തിക്കാന്‍ അനര്‍ട്ടിന് സാധിച്ചതായും എല്ലാവരും ഇലക്ട്രിക്ക് വാഹനങ്ങളിലേക്കു മാറണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി യുമായി ആലോചിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനര്‍ട്ട് മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് സമ്പൂര്‍ണമായി ഇലക്ട്രിക് വാഹന നയം ഗവണ്‍മെന്റ് തലത്തില്‍ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അനര്‍ട്ട് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങില്‍ വി. കെ. പ്രശാന്ത് എം. എല്‍. എ, ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ.ബി അശോക്, അനര്‍ട്ട് സി ഇ ഒ അനീഷ് എസ് പ്രസാദ്, ജനറല്‍ മാനേജര്‍ ജയചന്ദ്രന്‍ നായര്‍, ടെക്‌നിക്കല്‍ മാനേജര്‍ ജെ. മനോഹരന്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രണോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.