വിമാനത്തിലുണ്ടായ സംഭവം അപലപനീയം; ആസൂത്രിതമെന്നും മുഖ്യമന്ത്രി

പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്
തിരുവന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഉണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമഅരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ച് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണിതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി പിണറായിവിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെ പ്രതിഷേധവുമായി ഡി വൈഎഫ് ഐയും രംഗത്തുവന്നു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തിനിടെ കെ പി സി സി ആസ്ഥാനത്തിനുനേരെ കല്ലേറുണ്ടായി. വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.