വാക്‌സിന്‍ നയം മാറ്റി; ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്കും
സംഭരണവുമായിബന്ധപ്പെട്ട മാര്‍ഗരേഖ രണ്ട് ആഴ്ച്ചക്കുള്ളില്‍

കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടം രാജ്യത്ത് തുടരുകയാണെന്നും കടുത്ത പ്രതിസന്ധിയിലുടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പ്രധാനമനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്നും വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ നയത്തിലെ ഈ സുപ്രധാനമാറ്റം പ്രഖ്യാപിച്ചത്.

വാക്‌സിന്‍ സംഭരണവുമായിബന്ധപ്പെട്ട മാര്‍ഗരേഖ രണ്ട് ആഴ്ച്ചക്കുള്ളില്‍ പുറത്തിറങ്ങും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനില്‍ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിക്കും, 25 ശതമാനം വാക്‌സീന്‍ സ്വകാര്യ മേഖലക്ക് ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ നടത്തുമ്പോഴും വാക്‌സിന്‍ ചാര്‍ജ്ജനുപുറമെ പരമാവധി 150 രൂപമാത്രമെ സ്വകാര്യ ആശുപത്രികള്‍ സര്‍വീസ് ചാര്‍ജ്ജായി ഈടാക്കാവുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടം രാജ്യത്ത് തുടരുകയാണെന്നും കടുത്ത പ്രതിസന്ധിയിലുടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പ്രധാനമനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാക്‌സിന്‍ സംഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വാക്‌സിന്‍ സൗജ്യന്യമായി വിതരണം ചെയ്യണമെന്നുമുള്ള വിവിധ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളുള്‍പ്പടെ പരിഗണിച്ചാണ് ഇത്തരമൊരു മാറ്റം വരുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ആരോഗ്യം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായതിനാലാണ് കഴിഞ്ഞ മെയ് മുതല്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ചുമതലകളില്‍ 25 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്കിയതെന്നു പറഞ്ഞ പ്രധാനമന്ത്രി ഈ ചുമതല നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നേരിട്ടുവെന്ന് കണ്ടതിനാലാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ തന്നെ സംഭരണമടക്കമുള്ള ചുമതലകള്‍ ഏറ്റെടുക്കുന്നതെന്നും പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എത്രവാക്‌സിന്‍ നല്കുമെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പുതന്നെ സംസ്ഥാനങ്ങളെ അറിയിക്കുമെന്നും സംസ്ഥാനങ്ങള്‍ ഇതിന് അനുസൃതമായി വാക്‌സിനേഷന്‍ നടപടികള്‍ സജ്ജമാക്കണമെന്നും അങ്ങിനെ ചെയ്യന്നതിലുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്‌സിന്‍ തയാറാക്കുന്നുണ്ട്. മൂന്നിനം വാക്‌സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കുന്നതും പരിഗണിക്കും. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സംബന്ധിച്ചും പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കായുള്ള രണ്ട് വാക്‌സിനുകളുടെ ട്രയല്‍ അന്തിമ ഘട്ടത്തിലാണ്. മൂക്കിലൂടെ നല്‍കുന്ന സ്‌പ്രേ വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ് ഇത് വിജയിച്ചാല്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ നീക്കത്തില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡിന്റെ പശ്ചാതലത്തില്‍ പ്രഖ്യാപിച്ചിരുന്നപാവങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ സൗജന്യ റേഷന്‍ പദ്ധതി ഉള്‍പ്പെടെനവംബര്‍ വരെ നീട്ടിയെന്നും നരേന്ദ്രമോദി പറഞ്ഞു.