വിലക്കയറ്റം പിടിച്ചുനിര്‍ത്തിയതില്‍ കേരളം രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതില്‍ കേരളം രാജ്യത്തിനു മാതൃകയായി തലയുയര്‍ത്തി നില്‍ക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോള്‍ ജനങ്ങളെ കയ്യൊഴിയാത്ത സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ എ.എ.വൈ., പി.എച്ച്.എച്ച്, പട്ടിക പ്രകാരമുള്ള ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്ത വില സൂചിക മൂന്നു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 15.8 ശതമാനമാണ് ഇപ്പോഴത്തെ മൊത്ത വിലസൂചിക. ഭക്ഷ്യ വിലസൂചിക 17 മാസത്തെ ഉയര്‍ന്ന നിലയിലാണ്. 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണു ധാന്യവില. ദേശീയ സാഹചര്യം ഇതായിരിക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയെന്നതു പ്രധാന കര്‍ത്തവ്യമായികണ്ടുള്ള വലിയ ഇടപെടല്‍ കേരളം നടത്തി. സംസ്ഥാനത്തെ വിലക്കയറ്റ സൂചിക 5.1 ശതമാനം മാത്രമാണ്. 2016 മുതലുള്ള ആറു വര്‍ഷത്തിനിടെ സപ്ലൈകോ വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങള്‍ക്കു വില വര്‍ധിപ്പിച്ചിട്ടില്ല. 2016 മേയിലെ അതേ വിലയ്ക്കാണ് ഇപ്പോഴും നല്‍കുന്നത്. വിശേഷ അവസരങ്ങളില്‍ പൊതുവിപണികളിലൂടെ സബ്സിഡി നല്‍കി സാധനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നുണ്ട്.
പൊതുവിതരണ രംഗത്തെ ശക്തിപ്പെടുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016ല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി രാജ്യത്താകെയുള്ള റേഷന്‍ സംവിധാനം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ഇതുപ്രകാരം സംസ്ഥാനത്തെ 43 ശതമാനം ജനങ്ങള്‍ക്കു മാത്രമാണു റേഷന് അര്‍ഹതയുള്ളവരായി കണ്ടിട്ടുള്ളത്. കേരളത്തില്‍ 1,54,8040 പേര്‍ മാത്രമാണു നിലവില്‍ ഈ റേഷന്‍ സമ്പ്രദായത്തിനു കീഴില്‍ വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ടൈഡ് ഓവര്‍ വിഹിതമായി നല്‍കുന്നതില്‍നിന്നാണു നിലവിലെ ഘടനയില്‍ റേഷന്‍ സമ്പ്രദായത്തിനു പുറത്തായ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. എല്ലാ ജനങ്ങള്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന നയത്തിന്റ ഭാഗമായാണിത്. എല്ലാ വിഭാഗങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനായി കേരളത്തിനുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നു സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിനു നല്‍കിവരുന്ന 6459 മെട്രിക് ടണ്‍ ഗോതമ്പ് നിര്‍ത്തലാക്കി. മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ട 50 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഇതുമൂലം റേഷന്‍ കടകളില്‍നിന്നു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ്. ഗോതമ്പ് വിഹിതം നിര്‍ത്തലാക്കുന്നതിനു മുന്‍പുതന്നെ 2022-23 വര്‍ഷത്തെ ആദ്യ പാദത്തില്‍ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിന്റെ കുറവു വരുത്തി. 2016നു ശേഷം അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തില്‍ 50 ശതമാനത്തിന്റെ കുറവ് ഇതുവരെ വരുത്തിയിട്ടുണ്ട്. പൊതുസംവിധാനങ്ങളില്‍നിന്നു പിന്‍വാങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണിത്. ഇതിനുള്ള ബദലാണു കേരളത്തിലെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വിപണി ഇടപെടല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും.
കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 9,702 കോടി രൂപ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ചെലവഴിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ 5,210 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു. 1,444 കോടി രൂപയ്ക്ക് സപ്ലൈകോ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് അരി വാങ്ങി. നെല്ല് സംഭരണത്തിന് 1,604 കോടി രൂപ ചെലവാക്കി. ഉത്സവച്ചന്തകള്‍ക്കായി 106 കോടി രൂപ നല്‍കി. തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു 46 ലക്ഷം രൂപ നല്‍കി. 32 ഇനം ഭക്ഷ്യസാധനങ്ങള്‍ 20 മുതല്‍ 30 ശതമാനം വരെ സബ്സിഡിയില്‍ 1623 സപ്ലൈകോ യൂണിറ്റുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. 1929 കണ്‍സ്യൂമര്‍ഫെഡ് കോ-ഓപ്പറേറ്റിവ് സൊസൈറ്റികളാണു കോവിഡ് കാലത്തു സംസ്ഥാനത്തു പ്രവര്‍ത്തിച്ചത്. ജനകീയ ഹോട്ടലുകളും വില പിടിച്ചുനിര്‍ത്താന്‍ വലിയ സഹായം നല്‍കി. ഉത്പാദനം, സംഭരണം, വിതരണം തുടങ്ങി സമസ്ത മേഖലകളിലുമുള്ള കാര്യക്ഷമമായ ഇടപെടലാണു സര്‍ക്കാര്‍ നടത്തുന്നത്. കാര്‍ഷിക മേഖലയേയും സഹകരണ മേഖലയേയും സംയോജിപ്പിച്ച് കോ-ഓപ്പറേറ്റിവ് ഇനിഷ്യേറ്റിവ് ഇന്‍ ടെക്നോളജി ഡ്രിവന്‍ അഗ്രികള്‍ച്ചര്‍ എന്ന പദ്ധതിക്കായി 22 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ പൊതുവിതരണത്തിനായി 2063 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ അതിന്റെ ഗുണഫലം പരമാവധി മേഖലകള്‍ക്ക് എങ്ങനെ ലഭ്യമാക്കാമെന്നാണു സര്‍ക്കാര്‍ ചിന്തിക്കുന്നത്. അത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തിനാകെ പ്രയോജനപ്പെടുന്ന സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. വികസനം നാടാകെ ആഗ്രഹിക്കുന്നുണ്ട്. വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കരുതെന്നു ചിന്തിക്കുന്ന വളരെ ചെറിയ വിഭാഗം നാട്ടിലുണ്ട്. ചില നിക്ഷിപ്ത താത്പര്യമാണ് അതിനു പിന്നില്‍. അതുവച്ച് എങ്ങനെ ഉടക്കിടാന്‍ പറ്റുമെന്നാണു ശ്രമം. പക്ഷേ ഇത്തരം ഉടക്കുകള്‍ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും മുന്നോട്ടകൊണ്ടുപോകുന്നതിനു തടസമാകില്ല. 25 വര്‍ഷംകൊണ്ടു ലോകത്തിലെ വികസിതരാഷ്ട്രങ്ങളുടെ കൂട്ടത്തിലുള്ള മധ്യവരുമാന രാഷ്ട്രങ്ങളുടെ തലത്തിലേക്കു കേരളത്തെ ഉയര്‍ത്തുകയെന്നതാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 2,53,999 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 1,53,242 കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് 1,00,757 കാര്‍ഡുകള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 680 എണ്ണം ഗുരുതര രോഗങ്ങളുള്ള അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കാണ്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവച്ചിരുന്നവര്‍ക്ക് അവ തിരികെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അവസരം പ്രയോജനപ്പെടുത്തി 1,82,312 പേര്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചു. 2,14,274 പുതിയ റേഷന്‍ കാര്‍ഡുകള്‍ ഈ സര്‍ക്കാരിന്റെകാലത്തു നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പരഞ്ഞു.
തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കൗണ്‍സിലര്‍ പാളയം രാജന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ. ഡി. സജിത്ബാബു എന്നിവരും പങ്കെടുത്തു.