ഇവാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം”പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ വിശദമായി ബോധ്യപ്പെടുത്തണമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വര്‍ധന മൂലമുള്ള പ്രയാസങ്ങളില്‍നിന്നു രക്ഷനേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണു സംസ്ഥാന സര്‍ക്കാര്‍ ഇമൊബിലിറ്റി നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി. സംഘടിപ്പിച്ച ഇമൊബിലിറ്റി കോണ്‍ക്ലേവ് ‘ഇവാട്ട്‌സ് 22’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണ പെട്രോള്‍ ഇന്ധനത്തില്‍ ഓടുന്ന ഒരു ഓട്ടോറിക്ഷ ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയാല്‍ ദിവസം 900 രൂപ വരെ ലഭിക്കാന്‍ കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദിവസം അഞ്ചു ലിറ്റര്‍ ഡീസല്‍ നിറയ്ക്കുന്ന കാറുടമയ്ക്ക് പ്രതിമാസം 12,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ഈ കണക്കു വിശദമായി ജനങ്ങളിലെത്തിക്കാന്‍ സാധിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാനാകും മന്ത്രി പറഞ്ഞു.
ഇവാഹനങ്ങളുടെ ചാര്‍ജിങ് സ്‌റ്റേഷനുകളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയ്ക്കു കൂടുതല്‍ പങ്കുവഹിക്കാനാകും. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്ന ഹോട്ടലുകളില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ ഉണ്ടാവുകയാണെങ്കില്‍ അത് ചാര്‍ജിങ് സൗകര്യത്തോടൊപ്പം ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് അധിക വരുമാനമുണ്ടാക്കും. ബാങ്കുകളുമായി ധാരണയുണ്ടാക്കി ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കണം. ഇവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 70 ലധികം ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളും 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുമുള്‍പ്പെടെ വിപുലമായ സൗകര്യമാണു കേരളത്തിലുള്ളത്. ഇതു ദേശീയശ്രദ്ധ ആകര്‍ഷിച്ച ഒന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വകയിരുത്തിയ 8.2 കോടി രൂപയില്‍ അഞ്ചു കോടി കൈമാറിയ ഗതാഗത വകുപ്പിനെ വൈദ്യുതി മന്ത്രി അഭിനന്ദിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കെ.എസ്.ഇ.ബിയുടെ ആപ്പ്, ഗലങമുു ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. ഊര്‍ജ, വനം, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി സി.എം.ഡി ഡോ. രാജന്‍ ഖോബ്രഗഡെ, ചീഫ് എന്‍ജിനീയര്‍ (റീസ്) ജി. സജീവ്, ഡയറക്ടര്‍ (റീസ്) ആര്‍ സുകു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നാലോളം ടെക്‌നിക്കല്‍ സെഷനുകള്‍ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഊര്‍ജ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു.