ഓരോ പൗരനും ഭരണഘടന നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെലാമ്പ്‌സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവര്‍ത്തനം സജീവമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു.
‘ജനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ ഭരണഘടനാ സാക്ഷരത നല്‍കുവാന്‍ കെലാമ്പ്‌സും കുടുംബശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടന തകര്‍ക്കാനും അതിന്റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങള്‍ ഇന്ത്യയില്‍ നടന്നുവരുന്ന സാഹചര്യത്തിലാണിത്, ‘ ഭരണഘടനാ ദിനത്തില്‍ കേരള നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെയേറെ ചര്‍ച്ചകള്‍ക്കും വിയോജിപ്പുകള്‍ക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യന്‍ ഭരണഘടന. ഭൂരിപക്ഷം ആയുധമാക്കിയാണ് ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കേശവാനന്ദഭാരതി കേസില്‍ ഭരണഘടനയില്‍ മൗലികമായ മാറ്റങ്ങള്‍ പറ്റില്ലെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്, സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ഭരണഘടനാ അവകാശങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങള്‍ക്കിടയില്‍ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയും നേരിടുന്നു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ച ചെയ്യാതെ ആണെന്ന് സ്പീക്കര്‍ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണെന്ന് ചിന്തിക്കണം.
അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍ നിയമം മാറ്റുമ്പോള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആ കൂടിയാലോചനകള്‍ ഇല്ലാതെയാണ് തൊഴില്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ പോകുന്നത്. ഇത് ജനാധിപത്യമല്ല ഏകാധിപത്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്; ഒരു രാഷ്ട്രം ഒരു ഭാഷ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതിയില്‍ പാകപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തെ ശക്തമായ രീതിയില്‍ പിന്തുണച്ചാല്‍ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സാധിക്കും. മിത്തുകളെ അല്ല ശാസ്ത്രത്തെയാണ് പ്രചരിപ്പിക്കേണ്ടതെന്ന് സ്പീക്കര്‍ ഉദ്‌ബോധിപ്പിച്ചു.
ഭരണഘടനാ സാക്ഷരത എന്ന പദം സ്വാതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിക്കേണ്ടി വരുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
എല്ലാ പ്രയാസങ്ങളിലും രാഷ്ട്രത്തെ മുന്നോട്ടു നയിക്കാന്‍ ശക്തിയുള്ളതാണ് നമ്മുടെ ഭരണഘടന. എന്നാല്‍ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ അധികാരത്തില്‍ വന്ന ഭരണകൂടങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. ഭരണഘടനയില്‍ പറഞ്ഞ കാര്യങ്ങളെ മുറുകെപ്പിടിക്കല്‍ ആണ് നമ്മുടെ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാര്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യാതിഥിയായി.
ഇന്ത്യന്‍ ഭരണഘടന ഒരു ദിനം കൊണ്ട് തീരുമാനിച്ച് ഉണ്ടാക്കിയതല്ലെന്നും ഒരു രാജ്യത്തെ ജനതയുടെ അനുഭവങ്ങളുടെ ആകെത്തുകയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുന്‍ നിയമസഭാ സെക്രട്ടറിയും ന്യൂയാല്‍സ് മുന്‍ വി.സി യുമായ ഡോക്ടര്‍ എന്‍. കെ ജയകുമാര്‍ വിഷയമവതരിപ്പിച്ചു. നിയമസഭാ സെക്രട്ടറി എ. എം ബഷീര്‍, കുടുംബശ്രീ കോഡിനേറ്റര്‍ ബി നജീബ് എന്നിവര്‍ സംസാരിച്ചു.