ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷവും ഓണത്തിന് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയില്‍ സര്‍ക്കാരിന് 425 കോടി രൂപയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയില്‍ 5500 കോടി രൂപയുടെ ചെലവുണ്ടായി.
കോവിഡ് മഹാമാരി സംസ്ഥാനത്ത് പിടിമുറുക്കിയ കാലയളവിലാണ് സര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യ കിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനശേഷി കുറഞ്ഞതോടു കൂടി കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം നടത്തിയിരുന്നു.ഇത്തരത്തില്‍ ജനക്ഷേമത്തിനും സമഗ്രമായ വികസനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനു തടസ്സമാകുന്ന നിലയില്‍ ഉയരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ട ഘട്ടം

കിഫ്ബി എടുക്കുന്ന വായ്പാ തുക സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുന്ന കേന്ദ്ര സമീപനം തെറ്റാണ്

സംസ്ഥാനത്തിന്റെ വായ്പാപരിധിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമല്ല. സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ട ഘട്ടമാണിത്. പ്രത്യേകിച്ച്, മൂലധന ചെലവുകളുടെ കാര്യത്തില്‍. കേരളം ധന ദൃഡീകരണത്തിന്റെ പാതയില്‍ വരുന്ന അവസരത്തിലാണ് 2020ല്‍ കോവിഡ് സാഹചര്യം ഉയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധന, റവന്യൂ കമ്മി ഉയരുന്ന അവസ്ഥയുമുണ്ടായി. കേരളത്തിന്റെ ധനക്കമ്മി 202021 ല്‍ ആഭ്യന്തരവരുമാനത്തിന്റെ 9 ശതമാനം കടന്നു. കേരളത്തിന്റെ ധനക്കമ്മി 4.25 ശതമാനത്തിലുമെത്തി. 201920 ല്‍ കേരളത്തിന്റെ ധനക്കമ്മി 3 ശതമാനത്തില്‍ താഴെയായിരുന്നു. മൂലധന ചെലവുകള്‍ക്കായി റവന്യൂ വരുമാനത്തിന്റെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ കീഫ്ബി യുടെ വരുമാനത്തില്‍ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സര്‍ക്കാരിന്റെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293 ന് വിരുദ്ധമാന്നെന്ന് നിയമവിദഗ്ദര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിഫ്ബി എടുക്കുന്ന വായ്പാ തുക സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുന്ന കേന്ദ്ര സമീപനം തെറ്റാണ്. ഇത് സര്‍ക്കാര്‍ ഗ്യാരന്റിയുള്ള വായ്പയാണ്. സര്‍ക്കാര്‍ എടുക്കുന്ന കടമല്ല. ഈ കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി വര്‍ധന നടപ്പാക്കില്ല

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്‍പ്പന്നങ്ങള്‍ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസന , സാമൂഹ്യക്ഷേമ നടപടികളെ തകര്‍ക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നടപടികള്‍.
അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട്‌