പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏല്‍പ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രം, പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി എന്നിവര്‍ ചേര്‍ന്നു സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2040 ഓടെ പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു സംസ്ഥാനം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 200 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണു പ്രതിവര്‍ഷം ലോകത്തു നിര്‍മിക്കപ്പെടുന്നത്. ഇതില്‍ 20 ശതമാനം മാത്രമേ പുനഃചംക്രമണത്തിനു വിധേയമാകുന്നുള്ളൂ. ബാക്കി ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്നു. കരയിലും ജലാശയങ്ങളിലുമെല്ലാം വലിയ തോതില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റീസ്ഫിയര്‍ എന്ന ആവാസ വ്യവസ്ഥതന്നെ സമുദ്രത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം ആറു ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണു കണക്ക്. 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കേരളം പ്രതിദിനം പുറന്തള്ളുന്നു. ദേശീയതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു ചെറുതാണെങ്കിലും ഏല്‍പ്പിക്കുന്ന ആഘാതം വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.


പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം വഴി 30 ശതമാനവും പുനഃചംക്രമണത്തിലൂടെ 20 ശതമാനവും ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെ 17 ശതമാനവും മലിനീകരണ തോത് കുറയ്ക്കാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇതു മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു നല്ല രീതിയില്‍ നടപ്പാക്കുന്നുണ്ട്. പുനഃചംക്രമണം ചെയ്യാനാകാത്തതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്നതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് 2019ല്‍ നിരോധനം ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു ശാസ്ത്രീയമായി നിര്‍മാര്‍ജനംചെയ്യുന്ന, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. മുപ്പതിനായിരത്തിലധികം ഹരിതകര്‍മ സേനാംഗങ്ങള്‍ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 53 ലക്ഷം വീടുകളില്‍ ഇവരുടെ സേവനം ലഭ്യമാകുന്നു. 12,676 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 1165 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 173 റീജിയണല്‍ റെസീഡുവല്‍ ഫെസിലിറ്റികളുമാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 3800 ഓളം കമ്യൂണിറ്റി ഫെസിലിറ്റികളും പ്രവര്‍ത്തിക്കുന്നു.
12.5 ലക്ഷത്തോളം ഉറവിട മാലിന്യ ഉപാധികള്‍ വീടുകളിലും സ്ഥാപനങ്ങളിലുമായുണ്ട്. ക്ലീന്‍ കേരള കമ്പനിയും ഹരിത സഹായ സ്ഥാപനങ്ങളും ബിസിനസ് ഏജന്‍സികളും ഇവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ക്ലീന്‍ കേരള കമ്പനി മുഖേന പ്രതിമാസം 800 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനു നല്‍കുന്നു. ശരാശരി 200 ടണ്‍ ഇമാലിന്യവും ഇവര്‍ ശേഖരിക്കുന്നുണ്ട്. 3000 ടണ്ണോളം അജൈവ മാലിന്യം സ്വകാര്യ ഏജന്‍സികള്‍ ശേഖരിക്കുന്നു. 13,000 സ്‌ക്രാപ് ബിസിനസുകള്‍ കേരളത്തിലുണ്ട്. 140 റീസൈക്ലിങ് ഇന്‍ഡസ്ട്രീസും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതില്‍ വിദ്യാര്‍ഥികളും മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി വീടുകളിലും പരിസരത്തുമുള്ള മാലിന്യം വിദ്യാര്‍ഥികള്‍ ശേഖരിച്ചതു മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ഭൂമി ഇന്നുള്ളതുപോലെ ഇനി എത്രകാലം നിലനില്‍ക്കുമെന്നതാണ് ഓരോ പരിസ്ഥിതി ദിനവും ഉയര്‍ത്തുന്ന ആശങ്കാജനകമായ ചിന്തയെന്നു മുഖ്യമന്ത്രി പറഞ്ഞു അത്രമേല്‍ മലിനീകരണവും പരിസ്ഥിതി നാശവും അവയുടെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്ന കാലമാണിത്. അവയെല്ലാം വരും തലമുറകളെക്കൂടി ബാധിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാലത്തേയും ഭാവിയേയും ഒരുപോലെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പരിപാടി. സ്‌കൂള്‍ വളപ്പില്‍ ആയിരവില്ലി ഇലിപ്പ തൈ നട്ട് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഹരിത സംരംഭ പദ്ധതിക്കു മുഖ്യമന്ത്രി തുടക്കംകുറിച്ചു. അന്യംനിന്നുപോയെന്നു കരുതിയ ആയിരവില്ലി ഇലിപ്പ (കാവലിപ്പ) കൊല്ലം ജില്ലയിലെ പരവൂരിലെ ക്ഷേത്രക്കാവില്‍നിന്നു ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 20192020 കാലയളവില്‍ ഇവര്‍ ശേഖരിച്ച വിത്തില്‍നിന്നാണ് ഈ തൈ ഉത്പാദിപ്പിച്ചത്. ജലസസ്യങ്ങളെക്കുറിച്ചു തയാറാക്കിയ ഫീല്‍ഡ് ഗൈഡ് അദ്ദേഹം പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണ രംഗത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ 2022ലെ പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിസ്ഥിതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി. സുധീര്‍, പത്മശ്രീ പ്രൊഫ. രാജഗോപാലന്‍ വാസുദേവന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എം.ബി. പ്രദീപ് കുമാര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി എസ്. പ്രദീപ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. രാജഗോപാല്‍ വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തി.