സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും വലിച്ചെറിയല്‍ മുക്ത ക്യാമ്പസായി മാറും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിലെ മുഴുവന്‍ സ്‌കൂള്‍ ക്യാമ്പസുകളും വലിച്ചെറിയല്‍ മുക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വലിച്ചെറിയല്‍ മുക്ത ക്യാമ്പസ് പ്രഖ്യാപനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജിഎച്ച്എസ്എസില്‍ നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സുസ്ഥിര വികസനമാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യം. ആഗോള താപന മടക്കമുള്ള നിരവധി വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന കാലത്തില്‍ പരിസ്ഥിതിയോടും പ്രകൃതിയോടും അഗാധമായ സ്‌നേഹം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കണം പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ചും ശാസ്ത്രീയമായി മാലിന്യ നിര്‍മാര്‍ജനം നടത്തിയും ഹരിത ഇടങ്ങള്‍ സൃഷ്ടിച്ചും മാതൃകയാകണം.
ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ വകുപ്പുകള്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്‍ ജി ഒ കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും പരസ്പരം സഹകരിച്ചു കൊണ്ടാകണം വലിച്ചെറിയല്‍ മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കണ്ടത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 47 ലക്ഷം വിദ്യാര്‍ത്ഥികളും ഒരോ വൃക്ഷത്തെ നട്ട് പരിസ്ഥിതിദിനം ആചരിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി വൃക്ഷ ത്തെ നട്ടു.
ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയല്‍ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തിയത്. പ്ലാസ്റ്റിക്കുകള്‍, മറ്റു മാലിന്യങ്ങള്‍ തുടങ്ങിയവ സ്‌കൂള്‍ ക്യാമ്പസുകളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം അസംബ്ലിയില്‍ കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഷൈന്‍ മോഹന്‍ സ്വാഗതം ആശംസിച്ചു. കുമാരി ഉമ.എസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി സി കൃഷ്ണകുമാര്‍, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് ബാബു ആര്‍ എസ്, പ്രിന്‍സിപ്പല്‍ എച്ച് എം രാജേഷ് ബാബു വി, പി ടി എ പ്രസിഡന്റ് റഷീദ് ആനപ്പുറം, അഡീഷണല്‍ എച്ച് എം ഗീത ജി, പ്രിന്‍സിപ്പല്‍ ഗ്രീഷ്മ വി എന്നിവര്‍ സംബന്ധിച്ചു