വൈപ്പിനില്‍ ചെണ്ടുമല്ലി വസന്തം; നാലു പഞ്ചായത്തുകളിലായി കൃഷി ചെയ്യുന്നത് 12,200 തൈകള്‍

കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി 12,200 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് വിളവെടുപ്പ് പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.
5500 ചെണ്ടുമല്ലി തൈകള്‍ പദ്ധതിയുടെ ഭാഗമായി എടവനക്കാട് കൃഷിഭവന്‍ കര്‍ഷകര്‍ക്ക് നല്‍കി. 30 കര്‍ഷകരാണ് അര ഏക്കറോളം ഭൂമിയില്‍ ഇവിടെ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഞാറക്കല്‍ പഞ്ചായത്തില്‍ 3500 തൈകള്‍ കൃഷി ചെയ്യുന്നു. പള്ളിപ്പുറം പഞ്ചായത്തില്‍ 2200 ചെണ്ടുമല്ലി തൈകളും കുഴുപ്പിളളി പഞ്ചായത്തില്‍ 1000 തൈകളും കൃഷി ചെയ്യുന്നു.
ഓണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ തന്നെ പൂക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഓണപ്പൂക്കളത്തിലെ താരമായ ചെണ്ടുമല്ലി ദൂരെ ദേശങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇതിന് പരിഹാരമായാണ് പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷരെ സംഘടിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് ഇക്കുറി രംഗത്തിറങ്ങിയത്. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.കൂടാതെ നല്ലയിനം ഹൈബ്രിഡ് തൈകളും ജൈവ വളവും സബ്‌സിഡി നിരക്കില്‍ നല്‍കി. പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് ചെണ്ടുമല്ലി തൈകളും വളവും നല്‍കുന്നത്.
ജൂണിലാണ് എല്ലാവരും കൃഷി ആരംഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിളവെടുപ്പ് നടക്കും. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂര്‍ത്തിയാക്കി മുഴുവന്‍ ചെണ്ടുമല്ലിയും വിപണിയില്‍ എത്തിക്കും.