റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനം: സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായി

റേഷന്‍ കടകള്‍ ജൂണ്‍ 03 മുതല്‍ പതിവുപോലെ പ്രവര്‍ത്തിക്കും: മന്ത്രി ജി.ആര്‍. അനില്‍
തിരുവനന്തപുരം: റേഷന്‍ കടകളില്‍ പുതിയ ബില്‍ സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായതായും ജൂണ്‍ 03 മുതല്‍ റേഷന്‍ കടകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
കാര്‍ഡുടമകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ബില്ലില്‍ മാറ്റം വരുത്തി എന്‍.എഫ്.എസ്.എ (മഞ്ഞ, പങ്ക്), നോണ്‍എന്‍.എഫ്.എസ്.എ (നീല, വെള്ള) വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ബില്ലുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപോസ് മെഷീനിലെ സോഫ്റ്റ്‌വെയര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് എന്‍.ഐ.സിഹൈദരാബാദിന് നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നോടെ ഈ ജോലികള്‍ എന്‍.ഐ.സി പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ എല്ലാ ഇപോസ് മെഷീനിനുകളിലേക്കുമുള്ള അപ്‌ഡേഷന്‍ ജൂണ്‍ രണ്ടിനു രാവിലെ 11.30 ഓടെയും പൂര്‍ത്തിയായി. ഇപോസ് മെഷീനില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ആപ്ലിക്കേഷന്‍തലത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. ഈ രീതിയിലുള്ള അപ്‌ഡേഷന്‍ നടക്കുമ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ഇതേത്തുടര്‍ന്നു റേഷന്‍ വിതരണം ഭാഗികമായി മുടങ്ങിയ സാഹചര്യത്തില്‍ കാര്‍ഡുടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജൂണ്‍ രണ്ടിന് റേഷന്‍ വിതരണം നടത്തേണ്ടതില്ലെന്ന് മന്ത്രി ഭക്ഷ്യ പൊതുവിതരണ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. സെര്‍വര്‍ തകരാറുകൊണ്ടല്ല സാങ്കേതിക തടസമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് നെല്‍ക്കതിരും ഇലകളും ചേര്‍ന്ന ലോഗോയുടെ ഗരീബ് കല്യാണ്‍ അന്നയോജന എന്ന് രേഖപ്പെടുത്തിയാണ് കേന്ദ്രബില്‍ നല്‍കുന്നത്. കേരളം സബ്‌സിഡിയോടെ സാധനങ്ങള്‍ നല്‍കുന്ന നീല, വെള്ള കാര്‍ഡുടമകള്‍ക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉള്‍പ്പെടുന്ന ബില്ല് ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.