ബാലസോര്‍ ട്രെയിന്‍ അപകടം: പാഠമുള്‍ക്കൊള്ളും; പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും പ്രധാനമന്ത്രി

ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ മരിച്ചതായും ആയിരത്തിലേറെ പേര്‍ക്ക് പരക്കേറ്റവെന്നും . 56 പേരുടെ പരുക്ക് ഗുരുതരമാണെന്നും റയില്‍വെ വ്യക്തമാക്കി

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ മരിച്ചതായും ആയിരത്തിലേറെ പേര്‍ക്ക് പരക്കേറ്റവെന്നും . 56 പേരുടെ പരുക്ക് ഗുരുതരമാണെന്നും റയില്‍വെ വ്യക്തമാക്കി.
പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നറിയിച്ച പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു.ബാലസോറിലുണ്ടായ അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും വേദനാജനകമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.
പരുക്കേറ്റവരുടെ ചികിത്സയില്‍ ഒരു വീഴ്ചയും വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും  കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്കുംമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിത്തിയ പ്രധാനമന്ത്രി റോഡ്മാര്‍ഗമാണ് അപകടസ്ഥലത്തെത്തിയത്.  രക്ഷാപ്രവര്‍ത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി. അപകടസ്ഥലം സന്ദര്‍ശിച്ചശേഷം ബാലസോര്‍ ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റ് കഴിയുന്നവരെയും സന്ദര്‍ശിച്ചു.
ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോറമണ്ടല്‍ എക്‌സപ്രസും ബംഗളൂരു ഹൗറ എക്‌സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമാണ് വെള്ളിയാഴ്ച്ച അപകടത്തില്‍പ്പെട്ടത്.
ഒഡിഷയിലെ ബാലാസോറില്‍ ബഹനഗ സ്‌റ്റേഷനു സമീപത്തുണ്ടായ ദുരന്തം രാജ്യത്തെ റയില്‍വേ സുരക്ഷയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് സിപി എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.  മോദിസര്‍ക്കാരിന്റെ ‘റയില്‍വെ നവീകരണപദ്ധതികളുടെ’ പേരില്‍ ഇത് മറച്ചുവയ്ക്കാന്‍ കഴിയില്ലെന്നും സി പി എം പ്രസ്താവനയില്‍ വ്യക്തമാക്കി.
അപകടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സി പി എം പിബി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക്  ആവശ്യമായ വൈദ്യസഹായം   വേഗത്തില്‍ ഉറപ്പാക്കി, മരണസംഖ്യ വീണ്ടും ഉയരുന്നത് ഒഴിവാക്കണമെന്നും സി പി എം  ആവശ്യപ്പെട്ടു.
അതിനിടെ ഒഡിഷയിലെ ബാലാസോറിലുണ്ടായ അപകടവുമായിബന്ധപ്പെട്ട്പ്രധാനമന്ത്രി നരേന്ദ്രമോദി, റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരോട് കോണ്‍ഗ്രസിന് നിരവധി ചോദ്യങ്ങളുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അതിന് പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ്  അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു, ദുരന്തത്തെ തുടര്‍ന്ന് സാധ്യമായ എല്ലാ സഹായങ്ങളും നല്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നില്‌ക്കേണ്ട സാഹചര്യമാണിപ്പോഴെന്നതിനാല്‍ ഇന്ന്  നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികളാരുംപങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
അതിനിടെ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ വിവിധ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശേചനം അറിയിച്ചിട്ടുണ്ട്. യുഎന്‍ പ്രസിഡന്റ്, ഭൂട്ടാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തുടങ്ങിയവരും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.   ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായും പരിക്കേറ്റതുമായ വാര്‍ത്ത അതീവ ദു:ഖകരമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ നരേന്ദ്രമോദിക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ നഷ്ടത്തില്‍ വേദനിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രധാനമന്ത്രിയേയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും അറിയിച്ചു. കാനഡക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുഷ്‌കരമായ സമയത്ത് കാനഡക്കാര്‍ ഇന്ത്യക്കാര്‍ക്കൊപ്പം നില്‍ക്കുന്നു’ ‘ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഇന്ത്യയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍  താന്‍ അതീവദു:ഖിതനാണ്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു.