വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് അപലപനീയം; കേന്ദ്രസര്‍ക്കാരിനെ അതൃപ്തി അറിയിക്കും: മന്ത്രി

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജന്‍സിയുടെ ഭാഗത്തുനിന്ന് വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ ബുദ്ധിമുട്ട് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇത്തരം പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമാണ്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കേന്ദ്രമന്ത്രാലയത്തെ അറിയിക്കും. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടും – മന്ത്രി അറിയിച്ചു.
അതിനിടെനീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് അഴിച്ചു പരിശോധിച്ചതായി പരാതിയില്‍ പറയുന്നത്.
വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.