നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി

മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി. ബുധനാഴ്ച പകല്‍ 11.30 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു.
എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, മുഹമ്മദ് മുഹ്‌സിന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സഫര്‍ എ കയാല്‍, പി പി മുഹമ്മദ് റാഫി,കെ മുഹമ്മദ് കാസിം കോയ, പി.ടി അക്ബര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം ഹമീദ്, സെല്‍ ഓഫീസര്‍ ഡിവൈഎസ്പി:എം ഐ ഷാജി, ക്യാമ്പ് കോ ഓഡിനേറ്റര്‍ ടി.കെ സലിം, സിയാല്‍ ഡയറക്ടര്‍ ജി മനു, സൗദി എയര്‍ലൈന്‍സ് പ്രതിനിധികളായ ഹസന്‍ പൈങ്ങോട്ടൂര്‍, എസ് സ്മിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 208 പുരുഷന്‍മാരും 197 സ്ത്രീകളുമടക്കം 405 പേരാണ് നെടുമ്പാശേരിയില്‍ നിന്ന് യാത്രയായത്. സൗദി എയര്‍ലൈന്‍സാണ് കൊച്ചിയില്‍നിന്ന് ഹജ്ജ് സര്‍വീസ് നടത്തുന്നത്. മൊത്തം ആറ് സര്‍വീസുകളാണുള്ളത്. ജൂണ്‍ 21 വരെയാണ് നെടുമ്പാശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍. ഇനി 9, 10, 12, 14, 21 തീയതികളില്‍ ദിവസവും പകല്‍ 11.30 ന് ആകും ജിദയിലേക്ക് സര്‍വീസ്. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള 2244 തീര്‍ത്ഥാടകര്‍ക്കൊപ്പം ലക്ഷദ്വീപില്‍നിന്നുള്ള 163 പേരും തമിഴ്‌നാട്ടുകാരായ 52 പേരും ഹരിയാനക്കാരായ രണ്ടുപേരുമാണ് കൊച്ചിയില്‍നിന്ന് യാത്രയാകുന്നത്.