തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ;68.75 ശതമാനം പോളിങ്

കൊച്ചി:വീറും വാശിയും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിംങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പോളിങ്. മഴ മാറിനിന്നതിനാല്‍ രാവിലെമുതല്‍ കനത്ത പോളിങായിരുന്നു തൃക്കാക്കരയില്‍. വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും വോട്ടു രേഖപ്പെടുത്തി. ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കരയിലെ വോട്ടറല്ല. എറണാകുളം മണ്ഡലത്തിലാണ് രാധാകൃഷ്ണന് വോട്ട്. ര്‍വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ തന്നെ മണ്ഡലത്തിലെ ഒട്ടുമിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

പഴുതടച്ച തെരഞ്ഞെടുപ്പ് നടത്തുന്നതിനായി തൃക്കാക്കരയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സാധാരണയായി ഓരോ നിയോജക മണ്ഡലത്തിലും പകുതി ബൂത്തുകളില്‍ മാത്രമാണ് കാമറകള്‍ വഴി നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കാറുള്ളത്. ഇത്തവണ മണ്ഡലത്തിലെ 239 പോളിംഗ് ബൂത്തുകളും ഇതിനായി സജ്ജമാക്കുകയായിരുന്നു. തൃക്കാക്കരയിലേത് സംസ്ഥാന വ്യാപകമായി തന്നെ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ തെരഞ്ഞെടുപ്പായതിനാല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കൗളിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ സംവിധാനം ഒരുക്കിയത്. കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ കണ്‍ട്രോള്‍ റൂം വഴി എല്ലാ ബൂത്തുകളെയും തല്‍സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു. ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കലക്ടര്‍, നിരീക്ഷകര്‍ തുടങ്ങിയവര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.