പൊന്നമ്പലമേട്ടിൽ അനധികൃത പൂജ രണ്ടു പേർ അറസ്റ്റിൽ

ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിയ്ക്കെതിരെ ഡിജിപിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍

 

പച്ചക്കാനം: ശബരിമലയിൽ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ കടന്ന് അനധികൃത പൂജ നടത്തിയവരിൽ രണ്ടു പേരെ പച്ചക്കാനം  ഫോറസ്റ്റ്  റേഞ്ചറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വനത്തിൽ കടക്കാനായി സാബു പൂജ നടത്താൻ വന്നവരുടെ കയ്യിൽ നിന്നു   3000 രൂപ വാങ്ങി രാജേന്ദ്രനു നൽകിയാണ് സംഘത്തെ പൊന്നമ്പലമേട്ടിൽ എത്തിച്ചത്.

പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ രണ്ട് വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കസ്റ്റഡിയില്‍. സംഘത്തെ കാടിനുള്ളില്‍ പ്രവേശിക്കാന്‍ സഹായിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. കെഎഫ്ഡിസി ഗവിയിലെ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരാണ് കസ്റ്റഡിയിലായത്.

അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിച്ച് പൂജ നടത്തിയതിന് പൂജാരിയായ നാരായണനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനംവകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്. അയ്യപ്പനു വേണ്ടി മരിക്കാനും തയ്യാറാണെന്നും നാരായണസ്വാമി പറഞ്ഞിരുന്നു.

വനമേഖലയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ് എടുത്തത്. മൂന്നുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ. പച്ചക്കാനം  റെയിഞ്ചാഫീസർ ജി. അജികുമാർ,ഡെപ്യൂട്ടി റേഞ്ചർ ജയപ്രകാശ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്