നവകേരള സൃഷ്ടിക്കായി ഇനിയും മുന്നേറണം, പറഞ്ഞതെല്ലാം നടപ്പാക്കും: മുഖ്യമന്ത്രി

വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് സര്‍ക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങള്‍ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ ആദ്യ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് സര്‍ക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിനുണ്ടായ മാറ്റങ്ങള്‍ ആരും സമ്മതിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രവും സര്‍വതല സ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്നു പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയാണു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അക്കാര്യം അതേരീതിയില്‍ നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായിവന്നു. ഓഖി, പ്രളയം, നിപ, കാലവര്‍ഷക്കെടുതികള്‍, കോവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച നാളുകളായിരുന്നു കഴിഞ്ഞ ആറു വര്‍ഷം. പ്രതിസന്ധികള്‍ ഒന്നിനുപുറകേ ഒന്നായി വന്നപ്പോള്‍ തലയില്‍ കൈവച്ചു നിലവിളിച്ചിരിക്കുകയല്ല കേരളം ചെയ്തത്. ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടത്. ഈ വന്‍ പ്രതിസന്ധിയിലും കേരളം കാണിച്ച ഒരുമ. പ്രതിസന്ധികളെ അതിജീവിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ താത്പര്യത്തോടെയാണു ലോകം നോക്കിക്കണ്ടത്.
2016ലെ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക 18 മാസം കുടിശികയായിരുന്നു. ആ തുക കിട്ടി കണ്ണടയുമോയെന്ന ആശങ്കയിലായിരുന്നു പാവങ്ങള്‍. കുടിശിക തീര്‍ത്തെന്നു മാത്രമല്ല, 600 രൂപയായിരുന്ന പെന്‍ഷന്‍ തുക 1600 രൂപയായി. 25 ലക്ഷം പേര്‍ കൂടുതലായി പെന്‍ഷന്‍ വാങ്ങാന്‍ തുടങ്ങി. 32034 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ വിതരണം നടത്തി. പൊതുവിതരണ മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 10,697 കോടി രൂപ ചെലവാക്കി. മാവേലി സ്റ്റോറുകളിലൂടെ നല്‍കുന്ന 13 ഇനം ഭക്ഷ്യസാധനങ്ങള്‍ 2016ലെ വിലയ്ക്കാണ് ഇപ്പോഴും നല്‍കുന്നത്. വിലക്കയറ്റം തടയാന്‍ ഏറ്റവും ഫലപ്രദമായി വിപണിയില്‍ ഇടപെടുന്ന സംസ്ഥാനമാണു കേരളം. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം അനുഭവപ്പെടുന്നതും ഇവിടെയാണ്. രണ്ടു വര്‍ഷത്തെ കണക്കുമാത്രമെടുത്താല്‍ 9,702 കോടി രൂപയാണു വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മാത്രം ചെലവാക്കിയത്. സംസ്ഥാനത്ത് 87,01,000 റേഷന്‍ കാര്‍ഡുകളാണു നേരത്തേ ഉണ്ടായിരുന്നത്. ഇത് 89,80,000 ആക്കി ഉയര്‍ത്തി. 876 ജനകീയ ഹോട്ടലുകള്‍ ഇപ്പോള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമാംവിധം ശാക്തീകരിക്കപ്പെട്ടു. ആറു വര്‍ഷം മുന്‍പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അഞ്ചു ലക്ഷം കുട്ടികളുടെ കുറവായിരുന്നു. 2000 ഓളം സ്‌കൂളുകള്‍ പൂട്ടാന്‍ തീരുമാനിച്ച നിലയിലായിരുന്നു. അവിടെനിന്നാണു മാറ്റമുണ്ടായത്. 2016 മുതലുള്ള ആറു വര്‍ഷംകൊണ്ടു 10 ലക്ഷത്തോളം കുട്ടികളുടെ വര്‍ധന പൊതുവിദ്യാലയങ്ങളിലുണ്ടായി.

ദുരിതാശ്വാസ നിധിയില്‍നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 5432 കോടി രൂപ ചെലവാക്കി. 3729 കോടി പ്രളയ ദുരിതാശ്വാസവും 1703 കോടി പ്രളയേതര ദുരിതാശ്വാസത്തിനുമാണു ചെലവാക്കിയത്. 2021 ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം 6,58,998 പേര്‍ക്കു ദുരിതാശ്വാസ നിധിയിലൂടെ സംസ്ഥാനത്തു സഹായം ലഭിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ 2,51,684 വീടുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കൊണ്ടു നിര്‍മിച്ച വീടുകള്‍കൂടി ചേരുമ്പോള്‍ ഇത് 2,95,006 ആകും. ഇത് മൂന്നു ലക്ഷത്തോടടുക്കുകയാണ്. വീട് നിര്‍മിക്കുന്നതിനു നേരത്തേ നല്‍കിയിരുന്ന 2.5 ലക്ഷം രൂപ നാലു ലക്ഷമാക്കി ഉയര്‍ത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,76,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒരു വര്‍ഷംകൊണ്ട് 54,535 പട്ടയങ്ങള്‍കൂടി വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഒരു വര്‍ഷംകൊണ്ട് ഇത്രയും പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതു മാതൃകാപരമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 2,23,000 ഹെക്ടര്‍ നെല്‍കൃഷി ചെയ്തു. നെല്ല് ഉത്പാദനത്തിലും വലിയ വര്‍ധനവുണ്ടായി. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയോടടുത്തുനില്‍ക്കുകയാണ്. കോഴിമുട്ടയടക്കം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് ഉടന്‍ അറുതിവരുത്താനാകും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂര്‍വമാംവിധം ശാക്തീകരിക്കപ്പെട്ടു. ആറു വര്‍ഷം മുന്‍പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അഞ്ചു ലക്ഷം കുട്ടികളുടെ കുറവായിരുന്നു. 2000 ഓളം സ്‌കൂളുകള്‍ പൂട്ടാന്‍ തീരുമാനിച്ച നിലയിലായിരുന്നു. അവിടെനിന്നാണു മാറ്റമുണ്ടായത്. 2016 മുതലുള്ള ആറു വര്‍ഷംകൊണ്ടു 10 ലക്ഷത്തോളം കുട്ടികളുടെ വര്‍ധന പൊതുവിദ്യാലയങ്ങളിലുണ്ടായി. കോവിഡ് കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം യാഥാര്‍ഥ്യമാക്കാന്‍ വലിയ ഇടപെടലാണു കേരളം നടത്തിയത്. ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ ഇടപെടല്‍ കോവിഡിനു മുന്‍പുതന്നെ വിജയകരമായി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. 1,19,054 ലാപ്ടോപ്പുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിതരണം ചെയ്തു. അഞ്ചു വര്‍ഷംകൊണ്ട് ഈ രംഗത്ത് 20,800 കോടി രൂപ ചെലവാക്കി. പാഠപുസ്തകത്തിനു വിദ്യാര്‍ഥികള്‍ നട്ടംതിരിയുന്ന ഒരു കാലം മുന്‍പു കേരളത്തിലുണ്ടായിരുന്നു. ആറു മാസത്തോളം പാഠപുസ്തകം ലഭിക്കാത്ത അവസ്ഥയായിരുന്നു അന്ന്. ഇപ്പോള്‍ അധ്യയന വര്‍ഷം തുടങ്ങുംമുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. നാടിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ സ്ഥാനം വലുതാണ്. അവരുടെ വിദ്യാഭ്യാസത്തിന് ഒരു മുടക്കവുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.