ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരയിലേക്ക്; നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അരലക്ഷത്തിനടുത്ത് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങങ്ങളാണ് നല്കിയിട്ടുള്ളത്. കച്ച്, സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശങ്ങളില്‍നിന്ന് ഏകദേശം 47000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. അടിയന്തിരസാഹചര്യമുണ്ടായാല്‍ സഹായങ്ങളെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളോടെ സൈനികവിഭാഗങ്ങളും രംഗത്തുണ്ട്.

നിലവില്‍ പോര്‍ബന്തറില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. നാളെയോടെ കാറ്റ് കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് 67ഓളം ട്രെയിനുകള്‍ പൂര്‍ണമായും 48ഓളം എണ്ണം ഭാഗികമായും ജൂണ്‍ 16 വരെ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ?ഗുജറാത്തിലെ ഭുജ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. കണ്ട്!ല, മുന്ദ്ര തുറമുഖങ്ങളും അടച്ചിട്ടുണ്ട്.

ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് എന്‍ഡിആര്‍എഫ് ടീമുകളെയും പ്രത്യേക പരിശീലനം ലഭിച്ച് തീര പൊലീസ് വിഭാഗങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവില്‍ വീശുന്ന കാറ്റ് പിന്നീട് പാക് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.അതിനിടെ കച്ച് ജില്ലയില്‍ ബുധനാഴ്ച്ച വൈകീട്ട് നേരീയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കച്ച് ജില്ലയിലെ ഭച്ചാവുവിലാണ് അനുഭവപ്പെട്ടത്.