വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ: നിയമസഭാ സ്പീക്കര്‍

തിരുവനന്തപുരം: വനിതാശാക്തീകരണത്തിലൂടെയേ ജനാധിപത്യം ശാക്തീകരിക്കപ്പെടൂ എന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ദേശീയ വനിതാ സാമാജികരുടെ കോണ്‍ഫറന്‍സിലൂടെ കേരള നിയമസഭ തുടങ്ങിവച്ച മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ സാമാജികര്‍ക്കായി കേരള നിയമസഭ സംഘടിപ്പിച്ച ‘നാഷണല്‍ വിമന്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ് കേരള 2022’ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ സാമാജികര്‍ക്കായി കേരളം സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സ് ഇത്തരത്തില്‍ രാജ്യത്തുതന്നെ ആദ്യമായി സംഘടിപ്പിക്കപ്പെട്ടതാണെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തിന്റെ ഒരു തുടക്കം മാത്രമാണിത്. വനിതാ ശാക്തീകരണത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നതില്‍ വനിതകളായ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നേതൃത്വത്തിന്റെ മുന്‍നിരയിലേക്കു വനിതകള്‍ വരണം. കുടുംബശ്രീയിലൂടെ വനിതാ ശാക്തീകരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണമേര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണു കേരളം. എങ്കിലും കേരള നിയമസഭയിലെ 140 എം.എല്‍.എമാരില്‍ 11 പേര്‍ മാത്രമാണു വനിതകള്‍. ഈ മേഖലയില്‍ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങള്‍ പുരുഷനും സ്ത്രീക്കും ഒരുപോലെ ലഭ്യമാകണമെന്നും ലിംഗഭേദമില്ലാതെ ഒരേ പരിഗണന ലഭിക്കുമ്പോഴാണു സുസ്ഥിര വികസനം സാധ്യമാകുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുജറാത്തില്‍നിന്നുള്ള മന്ത്രി നിമിഷ ബെന്‍, ഒഡിഷയില്‍നിന്നുള്ള മന്ത്രി പത്മിനി ദിയാഗ്, പുതുച്ചേരിയില്‍നിന്നുള്ള മന്ത്രി ചന്ദ്ര പ്രിയങ്ക, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.