സാമൂഹികക്ഷേമ പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനം: ഗവര്‍ണര്‍

 

കൊച്ചി: സാമൂഹികക്ഷേമ പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ഏറെ പ്രധാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രാജഹംസം, ചലനം പദ്ധതിയുടെ ഭാഗമായി വാഹനങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തന സജ്ജമാക്കിയ പകല്‍വീടുകളുടെ താക്കോല്‍ദാനവും ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജഹംസവും ചലനവും ഈ ശാക്തീകരണത്തിന്റെ അനുകരണീയ മാതൃകകള്‍ ആണ്. ദുര്‍ബല വിഭാഗങ്ങളെ പരിഗണിച്ച് മുന്നോട്ട് പോകുന്ന സമൂഹത്തിലേ പുരോഗതിയുണ്ടാകൂ. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഭിന്നശേഷി ക്കാര്‍ക്കായുള്ള പദ്ധതി തികച്ചും മാതൃകാപരമാണ്.
സമീപ കാലത്ത് കേരളം കണ്ട വലിയ മാറ്റങ്ങളില്‍ ഒന്നാണ് ജനകീയാസൂത്രണം. അതിവിപുലമായ രീതിയില്‍ ജനങ്ങളെ അണിനിരത്തി അവരെ വികസന പ്രക്രിയയില്‍ പങ്കാളിയാക്കാന്‍ ഇതു വഴി സാധിച്ചു. അധികാരം ജനങ്ങള്‍ക്ക് കൈമാറിയ ജനകീയാസൂത്രണം ഭരണത്തിന് വേഗവും കാര്യക്ഷമതയും നല്‍കി. സാമൂഹിക നീതി, ലിംഗനീതി, പട്ടിക വിഭാഗങ്ങള്‍ക്ക് ഭരണത്തിലും വികസനത്തിലും പങ്കാളിത്തം എന്നിവയും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചു.
അനുകമ്പയും സഹാനുഭൂതിയുമാണ് കേരളത്തിന്റെ പ്രത്യേകത. ഇതാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ പ്രകടമാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഹൈബി ഈഡന്‍ എംപി പറഞ്ഞു.
ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് വ്യത്യസ്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രീതിയിലും പിന്തുണ നല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉമ തോമസ് എംഎല്‍എ പറഞ്ഞു.
ജീവിതത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു
വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെയും കൂടി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സാമൂഹ്യനീതി ഓഫീസര്‍ കെ കെ ഉഷ എന്നിവരെ ചടങ്ങില്‍ ഗവര്‍ണര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
രാജഹംസം പദ്ധതിയിലൂടെ നല്‍കുന്ന മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം ആവോലി ഗ്രാമപഞ്ചായത്തിലെ സംഗീത് സജി, കരുമാലൂര്‍ ഗ്രാമപഞ്ചായത്തിലെ എന്‍ പി രതീഷ് എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് ഗവര്‍ണര്‍ നിര്‍വഹിച്ചു.
ചലനം പദ്ധതിയുടെ ഭാഗമായുള്ള വീല്‍ചെറുകളുടെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അടങ്ങിയ പുസ്തകം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സി ടി സബിത, തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ മറിയാമ്മ കൃഷ്ണന്‍ എന്നിവര്‍ക്കും ഗവര്‍ണര്‍ സമ്മാനിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാമമംഗലം പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ പകല്‍ വീടിന്റെ താക്കോല്‍ദാനവും രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോര്‍ജിന് നല്‍കിക്കൊണ്ട് ഗവര്‍ണര്‍ നിര്‍വഹിച്ചു.
ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാജഹംസം ചലനം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് സൈഡ് വീലോടു കൂടിയ മുച്ചക്ര വാഹനം നല്‍കുന്നതാണ് രാജഹംസം പദ്ധതി. ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കുന്ന പദ്ധതിയാണ് ചലനം. ജനകീയ ആസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജഹംസം പദ്ധതിയില്‍ 126 മുചക്ര വാഹനങ്ങളും ചലനം പദ്ധതിയില്‍ 72 വീല്‍ ചെയറുകളുമാണ് അര്‍ഹരായവരുടെ കൈകളിലേക്ക് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 95 മുച്ചക്ര വാഹനങ്ങളാണ് നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജി. ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. ജി. പ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.