മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര്;ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ സുധാകരന്‍

ആലപ്പുഴ: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോര് ജനാധിപത്യത്തിന് ഭീഷണിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കായംകുളത്തെത്തിയ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇരുകൂട്ടരുടേയും അതിരുകവിഞ്ഞ പോര് ജനാധിപത്യത്തിന് ഭീഷണിയും നാടിന്റെ സംസ്‌ക്കാരത്തിന് അപമാനവുമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷം എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെടും. ഒന്നുകില്‍ ഗവണ്‍മെന്റിനെ പിരിച്ചു വിടണം അല്ലെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണം കുട്ടികള്‍ തെരുവില്‍ തെറി വിളിക്കുന്നത് പോലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മധ്യസ്ഥത വഹിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ രാഷ്ട്രപതി യോ ഇടപെടണമെന്ന് ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റിലെ നിയമനമെല്ലാം പിന്‍വാതില്‍ നിയമനമായിരുന്നു. ഇതിനെല്ലാം ആദ്യഘട്ടത്തില്‍ സി പി എമ്മിനെ സഹായിച്ചത് ഗവര്‍ണറായിരുന്നു. ഗവര്‍ണറുടെ ദൗര്‍ബല്യം ചൂഷണം ചെയ്യാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണം.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ഗവര്‍ണറുമായി സര്‍ക്കാരിന് ഒരു പ്രശ്‌നമില്ലായിരുന്നു. ലോകായുക്ത, സര്‍വകലാശാല, മില്‍മ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുത്. ബിജെപിസിപിഎം നേതൃത്വത്തിനിടയില്‍ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.