പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാര്‍ഷിക വ്യവസായ മേഖലകള്‍ പുത്തനുണര്‍വിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേ?ഗം കൂട്ടുകയും കൂടുതല്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നല്‍ എന്നിവ ഈ ബജറ്റിന്റെ സവിശേഷതകളാണ്. അധികാര വികേന്ദ്രീകരണത്തെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സേവനങ്ങളെ മെച്ചപ്പെടുത്താനും സര്‍ക്കാരിന്റെ സഹായഹസ്തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്രസമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയില്‍ വികസനക്കുതിപ്പും സര്‍വ്വതല സ്പര്‍ശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റില്‍ തേടിയിട്ടുണ്ട്.
നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി. വരുമാനത്തിലെ 24 ശതമാനം വളര്‍ച്ചയില്‍ പ്രതി ഫലിക്കുന്നു. ധനദൃഢീകരണം സൂചികകളില്‍ വ്യക്തമാണ്.
വിലക്കയറ്റം നേരിടാന്‍ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവഗണിച്ച റബര്‍ കര്‍ഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തില്‍ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസര്‍ക്കാരിന്റെ അവഗണന നിറഞ്ഞതും അസമത്വം വര്‍ധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരളജനത സര്‍വ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ബജറ്റില്‍ കൊച്ചിക്ക് 10 കോടി ; എറണാകുളം ജില്ലയ്ക്ക് മുന്തിയ പരിഗണന

കൊച്ചി : കൊച്ചി നിയോജകമണ്ഡലത്തിലെ അഞ്ച് സുപ്രധാന പ്രവര്‍ത്തികള്‍ക്കായി സംസ്ഥാന ബജറ്റില്‍ നിന്നും 10.05 കോടി രൂപ അനുവദിച്ചതായി കെ ജെ മാക്‌സി എംഎല്‍എ അറിയിച്ചു.
കുമ്പളങ്ങി എഴുപുന്ന റോഡില്‍ ബിഎംബിസി ടാറിങ് (2.80കോടി),
ഫാദര്‍ മാത്യു കോതകത്ത് റോഡില്‍ ബിഎംബിസി ടാറിങ് (2.75 കോടി),
ഹാര്‍ബര്‍ പാലം റിസര്‍ ഫൈസിംഗ് (80 ലക്ഷം),
സാന്റോ ഗോപാലന്‍ റോഡ് ബിഎംബിസി ടാറിങ് (1.70 കോടി),
കൊച്ചങ്ങാടി റോഡ് ബിഎംബിസി ടാറിങ് (2.00കോടി) എന്നിവയാണ് ഭരണാനുമതി ലഭിച്ച പ്രവര്‍ത്തികള്‍.
സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും എറണാകുളം ജില്ലയ്ക്ക് പൊതുവെയും മുന്തിയ പരിഗണന നല്‍കിയ സംസ്ഥാന സര്‍ക്കാരിനെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിനെയും സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ അഭിനന്ദിച്ചു. കൊച്ചിയടക്കമുള്ള നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനിന് 100 കോടി വകയിരുത്തിയത് ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. ചേന്ദമംഗലം കൈത്തറി ഗ്രാമം പദ്ധതിയ്ക്ക് 10 കോടി രൂപ വകയിരുത്തിയത് തകര്‍ച്ചാ ഭീഷണിനേരിടുന്ന കൈത്തറിമേഖലയ്ക്കും ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്കും കൈത്താങ്ങാകും. ഭാവിയുടെ ഇന്ധനമെന്ന് കരുതുന്ന ഹൈഡ്രജന്‍ ഹബ്ബിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ ചുറ്റുമുള്ള ജലഗതാഗതത്തിന് കരുത്തേകാന്‍ ബോട്ട് നവീകരണ പദ്ധതിയ്ക്കായി 8 കോടിയാണ് ബജറ്റ് വകയിരുത്തിയത്. കിന്‍ഫ്രയ്ക്ക് 335 കോടി വകയിരുത്തിയത് ചരിത്രത്തിലുണ്ടാവാത്ത നേട്ടമാണ്. കോയമ്പത്തൂര്‍ കൊച്ചി വ്യവസായ ഇടനാഴിയുടെ സ്ഥലമെടുപ്പിനായി 200 കോടി വകയിരുത്തിയത് ജില്ലയുടെ ആകെ വികസനത്തിന് വഴിയൊരുക്കും. കൊച്ചി നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കെ എസ് ആര്‍ ടി സി കെട്ടിടം നവീകരണത്തിന് തുക വകയിരുത്തിയത് ഗതാഗതമേഖലയ്ക്ക് പുത്തനുണര്‍വേകും. കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടി വകയിരുത്തിയത് ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് ആക്കം കൂട്ടും. ജലവിതരണ പദ്ധതികളുടെ നവീകരണത്തിനായി 100 കോടി വകയിരുത്തിയതില്‍ കൊച്ചിയ്ക്ക് മതിയായ പരിഗണന നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പട്ടികയില്‍ പൈനാപ്പിളിനെ ഉള്‍പ്പെടുത്തിയത് കിഴക്കന്‍ മേഖലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെയും കര്‍ഷകര്‍ സ്വാഗതം ചെയ്യുമെന്ന് ദിനകരന്‍ പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ തൃശൂര്‍ ജില്ലയ്ക്ക് നേട്ടം

ശക്തന്‍ മാര്‍ക്കറ്റ് വികസനം 50 കോടി
തൃശൂര്‍ മെഡിക്കല്‍ കോളേജിന് 25.4 കോടി
പുത്തൂര്‍ പാര്‍ക്കിന് 6 കോടി
വാഴച്ചാലില്‍ ഗോത്രവര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം
തൃശൂര്‍ പൂരം ഉള്‍പ്പെടെ ഉത്സവങ്ങള്‍ക്ക് എട്ട് കോടി

തൃശൂര്‍: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് ഉള്‍പ്പെടെ തൃശൂര്‍ ജില്ലയുടെ അഭിമാന പദ്ധതികള്‍ ഇടംപിടിച്ച് സംസ്ഥാന ബജറ്റ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം തുറക്കും. പാര്‍ക്കിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ജില്ലയുടെ സാംസ്‌കാരിക മുഖമായ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കായി 8 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് 50 കോടി രൂപ വകയിരുത്തിയതാണ് മറ്റൊരു പ്രധാനം നേട്ടം.

ചാലക്കുടി മണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്രവര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയും അറബിക്കടലിലെ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ശുചീകരിക്കുന്നതിനും ദേശീയപാത വികസനം പൂര്‍ത്തീകരിക്കുന്നതിനും ലൈഫ് മിഷനിലൂടെ വീട് നല്‍കുന്നതിനും കൃത്യമായി തുക നീക്കി വെച്ചിട്ടുള്ള സംസ്ഥാന ബജറ്റ് പ്രത്യേകിച്ചും ജില്ലയിലെ തീരദേശ പ്രദേശങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

പറവട്ടാനി സ്‌റ്റേഡിയം 10 കോടി, തൃശൂര്‍ മണ്ണുത്തി റോഡ് 10 കോടി, തൃശൂര്‍ മാന്ദാമംഗലം റോഡ് 5 കോടി, ശക്തന്‍ മാര്‍ക്കറ്റ് വികസനം 50 കോടി, എക്‌സൈസ് അക്കാദമി 5 കോടി, പൊലീസ് അക്കാദമി കറ്റമുക്ക് റോഡ് 1.5 കോടി, കലക്ട്രേറ്റ് അനക്‌സ് 25 കോടി, ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് വിവിധ പ്രവര്‍ത്തികള്‍ക്കായി 34 കോടി, മാനസിക ആരോഗ്യ കേന്ദ്രം 9 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. തൃശൂര്‍ മണ്ഡലത്തില്‍ ബിഷപ്പ് പാലസ് റോഡില്‍ പെന്‍ഷന്‍ മൂല നവീകരണത്തിനായി 10 കോടി അനുവദിച്ചു.