കോഴിക്കോട് ട്രെയിനില്‍ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും

തിരുവനന്തപുരം: കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി
അതിനിടെ കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പിഞ്ചു കുഞ്ഞടക്കം മൂന്നു പേരുടെ ജീവനാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ ആക്രമണത്തില്‍ പൊലിഞ്ഞത്. കമ്പാര്‍ട്‌മെന്റിലുണ്ടായ യാത്രക്കാര്‍ക്കും പൊള്ളലേറ്റിറ്റുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിനു മേല്‍നോട്ടം വഹിക്കുന്നുണ്ട്.
റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.