കേരള സര്‍വകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലയുടെ നാക് അക്രഡിറ്റേഷന്‍ പ്രക്രിയയില്‍നിന്നു ലഭിച്ച അനുഭവങ്ങള്‍കൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക് എ++ അംഗീകാരം നേടിയ കേരള സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈിജ്ഞാനിക, സാമൂഹ്യ രംഗങ്ങളില്‍ കേരള സര്‍വകലാശാല ആര്‍ജിച്ച സമ്പത്തിനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുള്ള മുന്നേറ്റത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോടെയാണു സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിക് മികവു നേടുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും സാങ്കേതികവിദ്യയെ കൂടുതല്‍ വിനിയോഗിക്കുന്നതിലും സര്‍വകലാശാല നടത്തിയ ഫലപ്രദമായ ഇടപെടലിന്റെ ഫലമായാണു 3.67 പോയിന്റിലൂടെ എ++ ഗ്രേഡ് ലഭിച്ചത്. ഇതു ലഭ്യമാകാന്‍ വേണ്ട ഏറ്റവും കുറഞ്ഞപോയിന്റ് 3.51 ആയിരിക്കെയാണു ഇത്രയും ഉയര്‍ന്ന പോയിന്റ് നേടിയത്. കേരള സര്‍വകലാശാലയേക്കാള്‍ ഗ്രേഡ് പോയിന്റുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു രാജ്യത്ത് വിരലിലെണ്ണാവുന്നവ മാത്രമാണ്. സംസ്ഥാന സര്‍വകലാശാലകളില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് കേരള സര്‍വകലാശാലയ്ക്കാണ്. ഈ നേട്ടത്തില്‍ മതിമറന്ന് ഇവിടെത്തന്നെ നില്‍ക്കുകയല്ല ചെയ്യേണ്ടത്, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാവശ്യമായ ഊര്‍ജം ഇതില്‍നിന്് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലംകാണുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് റിപ്പോര്‍ട്ടില്‍ കേരളം നടത്തിയ മുന്നേറ്റം ഇതാണു കാണിക്കുന്നത്. സംസ്ഥാനത്തെ പല സ്ഥാപനങ്ങളും റിപ്പോര്‍ട്ടിന്റെ ആദ്യ നൂറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓവറോള്‍ റാങ്കിങ്ങില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാലകളും സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ നാലു സര്‍വകലാശാലകളും ആദ്യ നൂറിലുണ്ട്. കോളജുകളില്‍ 17 എണ്ണമുണ്ട്. മാനേജ്മെന്റ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ഡെന്റല്‍ എന്നിവയില്‍ ഓരോന്നുവീതവുമുണ്ട്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ളതും കേരളത്തില്‍ സ്ഥിതിചെയ്യുന്നതുമായ മൂന്ന് എന്‍ജീനിയറിങ് കോളജുകള്‍, രണ്ടു മാനേജ്മെന്റ് കോളജുകള്‍, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ എന്നിവയില്‍ ഓരോ കോളജുകള്‍ തുടങ്ങിയവ അതതു പഠന വകുപ്പുകളുടെ ആദ്യ നൂറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ രംഗത്തു കൈവരിച്ച നേട്ടങ്ങള്‍ക്ക് ആനുപാതികമായ നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തും നേടാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെ മാത്രമേ ലോക വൈജ്ഞാനിക ശൃംഘലയുമായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കാകൂ. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാര്‍ഥികളുടെ പഠന മികവും മെച്ചപ്പെടുത്തണം. ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവുകള്‍ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഉപകരിക്കണമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. അതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ സജ്ജമാക്കണമെന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നത്. ലോകത്താകെ സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തെ സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഗവേഷണ മേഖലയേയും മാറ്റിത്തീര്‍ക്കണം. നവകേരള സൃഷ്ടിക്കായുള്ള ശ്രമങ്ങളിലേക്കുള്ള ചുവടുവയ്പ്പായി കേരള സര്‍വകലാശാലയ്ക്കു ലഭിച്ച നാക് അംഗീകാരം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലിയല്‍ സമൂല മാറ്റങ്ങള്‍ക്കുള്ള സജീവ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍വകലാശാലയ്ക്കു ലഭിച്ച നാക് അംഗീകാരം സര്‍ക്കാരിന്റെ ഈ ശ്രമങ്ങള്‍ക്കു വലിയ ഊര്‍ജം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉപഹാരം മുഖ്യമന്ത്രിയില്‍നിന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി. മഹാദേവന്‍ പിള്ള ഏറ്റുവാങ്ങി. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാഹുജാന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.