ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സമ്മേളനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

കോര്‍പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയിക്കാനും അവരവരുടെ മേഖലയില്‍ ഇത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരയാനും സാധിക്കും

 

കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന പ്രമേയത്തിലടിസ്ഥാനമായി ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപീകരിച്ച റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരള (റിങ്ക്)യുടെ ആഭിമുഖ്യത്തിലാണിത്. തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 20 ഉത്പന്നങ്ങള്‍ ഈ സാങ്കേതികസമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും. കോര്‍പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയിക്കാനും അവരവരുടെ മേഖലയില്‍ ഇത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരയാനും സാധിക്കും. ഈ ഗവേഷണ ഉത്പന്നങ്ങളുടെ വാണിജ്യവത്കരണത്തിനുള്ള സാധ്യതകളും സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്. www.bit.Iy/virtualtechconf എന്ന വെബ്‌സൈറ്റിലൂടെ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാം. വ്യാവസായിക കൂട്ടായ്മയായ ടൈ കേരളയുമായി സഹകരിച്ചാണ് ചൊവ്വാഴ്ച ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിനായി നൂതനത്വവും ഗവേഷണവും എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയാണ് സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം. ട്രമോ പെന്‍പോളിന്റെ സ്ഥാപകനും പ്രമുഖ സംരംഭകനുമായ സി ബാലഗോപാല്‍, സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്, വോള്‍വോയുടെ ഇനോവേഷന്‍ ഡയറക്ടര്‍ ഡോ. സുധീന്ദ്ര കൗശിക് എന്നിവരാണ് പാനല്‍ ചര്‍ച്ചയിലുള്ളത്. ഏണസ്റ്റ് ആന്‍ഡ് യംഗ് പ്രതിനിധി രാജേഷ് നായര്‍ മോഡറേറ്ററാകും. സിഡാക്, സിഎസ്‌ഐആര്‍, ഐസിഎആര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും, പ്രൊഫഷണലുകളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.