ബ്രഹ്മപുരത്തെ പുക; ആരോഗ്യസര്‍വേ നടത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനം. കൂടുതല്‍ മെഡിക്കല്‍ സംഘടിപ്പിക്കും. വ്യവസായ മന്ത്രി പി. രാജീവിന്റെയും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുമായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുക മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര്‍ ഉള്‍പ്പെടെയാണിത്. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സ്വകാര്യ ആശുപത്രിളും ഭാരവാഹികള്‍ അറിയിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐ.എം.എ നല്‍കും.

പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണമെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കും. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആരോഗ്യ വകുപ്പും ഐ.എം.എയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി.
ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേര്‍ ഉള്‍പ്പെടെയാണിത്. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണുരാജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദു മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ബ്രഹ്മപുരം തീപിടിത്തം: മന്ത്രിതല യോഗം ചേര്‍ന്നു

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നതിന് മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, മേയര്‍ എം. അനില്‍ കുമാര്‍, എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, കെ.ബാബു, കെ.ജെ. മാക്‌സി, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, റൂറല്‍ എസ് പി വിവേക് കുമാര്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, എഡിഎം എസ്. ഷാജഹാന്‍, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി: മന്ത്രി പി. രാജീവ്

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണയ്ക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പി. രാജീവ്. സര്‍വകലാശാലകള്‍, മാലിന്യ സംസ്‌കരണ വിദഗ്ധര്‍ തുടങ്ങി ലഭ്യമായ വിദഗ്ധരുടെയെല്ലാം അഭിപ്രായം ഏകോപിപ്പിച്ച് കൃത്യമായാണ് പദ്ധതി നടപ്പാക്കിയത്. നേരത്തേ മൂന്ന് തവണ തീപിടിത്തമുണ്ടായപ്പോഴും നാല് ദിവസങ്ങള്‍ക്കുള്ളില്‍ അണഞ്ഞു. എന്നാല്‍ ഇത്തവണ അത് ഒന്‍പത് ദിവസം വരെ നീണ്ടു. തുടര്‍ന്ന് സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടായി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഏകോപന സംവിധാനമുണ്ടാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ മാലിന്യക്കൂമ്പാരം ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാവും പകലും നടത്തി. 55 എസ്‌കവേറ്ററുകളാണ് ഇതിനായി ഉപയോഗിച്ചത്. നേവിയുടെയും വ്യോമസേനയുടെയും സേവനം പ്രയോജനപ്പെടുത്തി.

തീപിടിത്തവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വിപുലമായ അന്വേഷണം നടത്തണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

ജില്ലാ കളക്ടര്‍ ചുമതലയേറ്റ ശേഷം ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രാത്രിയില്‍ സബ് കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തില്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇതേ തുടര്‍ന്ന് നിലവില്‍ 80% ഭാഗത്തെയും പുക ശമിപ്പിക്കാനായി. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെയും സിവില്‍ ഡിഫന്‍സിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും എസ്‌കവേറ്റര്‍ െ്രെഡവര്‍മാരുടെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. എട്ട് സെക്ടറുകളായി തിരിഞ്ഞാണ് പുക അണയ്ക്കല്‍. ഇനി മൂന്ന് സ്ഥലത്താണ് പുക അണയ്ക്കാനുള്ളത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ബ്രഹ്മപുരത്ത് നിന്നുയരുന്ന പുകയെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഒന്‍പത് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. രണ്ട് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യനീക്കം ആരംഭിച്ചിട്ടുണ്ട്.

തീപിടിത്തവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വിപുലമായ അന്വേഷണം നടത്തണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ബ്രഹ്മപുരത്തു നിന്നുയരുന്ന പുക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തുന്നത് പരിഗണിക്കുകമെന്നും മന്ത്രി പറഞ്ഞു.