തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പഴുതടച്ചസുരക്ഷയൊരുക്കി പോലീസ്

 

കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ സി.നാഗരാജുവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പോലീസ്. ഉപതിരഞ്ഞെടുപ്പ് സമാധാനപരവും സുരക്ഷിതവുമാക്കുന്നതിന് ആയിരത്തോളം പോലീസുകാരെയാണ് വിന്യസിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ രംഗത്തിറക്കുന്നതിന് ഒരു കമ്പനി സായുധ പോലീസും ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ ഓരോ കമ്പനികളും പൂര്‍ണ്ണ സജ്ജരാണ്.
മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തിലും വോട്ടെടുപ്പിന് തലേന്നും വോട്ടെടുപ്പ് ദിവസവും (മെയ് 30, 31) സുരക്ഷയ്ക്ക് പോലീസ് ഉണ്ടാകും. അഞ്ച് ബൂത്തുകളില്‍ കൂടുതലുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തും. എസ്.ഐ യും അഞ്ച് പോലീസുകാരും ഉള്‍പ്പെട്ടതാണ് പോലീസ് പിക്കറ്റ്. ഇത്തരത്തില്‍ 14 പിക്കറ്റ് പോസ്റ്റുകളാണ് തൃക്കാക്കര മണ്ഡലത്തിലുണ്ടാകുക. പ്രായമായവരേയും ഭിന്നശേഷിക്കാരേയും സഹായിക്കുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളേയും നിയോഗിക്കും.
10 ബൂത്തുകള്‍ക്ക് വീതം ഓരോ ഗ്രൂപ്പ് പട്രോളിംഗ് സംഘവും ഉണ്ടാകും. എസ്.ഐ യും രണ്ടു സിവില്‍ പോലീസുകാരും ഉള്‍പ്പെട്ട ഗ്രൂപ്പ് പട്രോളിംഗ് സംഘം അര മണിക്കൂര്‍ ഇടവിട്ട് ബൂത്തുകള്‍ സന്ദര്‍ശിക്കും. ഇത്തരത്തില്‍ 16 ഗ്രൂപ്പുകള്‍ ഉണ്ടാകും. കൂടാതെ ക്രമസമാധാന പാലനത്തിന് മണ്ഡലത്തിലെ ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും രണ്ടു വീതം ലോ ആന്റ് ഓര്‍ഡര്‍ പട്രോളിംഗ് സംഘവും ഉണ്ടാകും. പാലാരിവട്ടത്തും തൃക്കാക്കരയിലും മൂന്നു വീതം ഉള്‍പ്പെടെ 14 സംഘങ്ങളുണ്ടാകും. മണ്ഡലത്തിലെ ഏഴു പോലീസ് സ്‌റ്റേഷന്‍ പരിധിയിലും എസ്എച്ച്ഒ(സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍)യുടെ നേതൃത്വത്തില്‍ സ്‌െ്രെടക്കിംഗ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. മൂന്നു സബ് ഡിവിഷനുകളിലും സ്‌െ്രെടക്കിംഗ് ഫോഴ്‌സ് ഉണ്ടാകും. കൂടാതെ ഡിവൈഎസ്പി/എസിപി യുടെ നേതൃത്വത്തില്‍ 10 പേരുടെ സ്‌െ്രെടക്കിംഗ് ഫോഴ്‌സ്, ക്രമസമാധാന ചുമതലയുള്ള ഡെപ്യുട്ടി പോലീസ് കമ്മീഷണറുടെ കീഴില്‍ എസ്‌ഐയും 20 പോലീസുകാരും ഉള്‍പ്പെട്ട സ്‌െ്രെടക്കിംഗ് ഫോഴ്‌സ്, സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസ്‌ഐയും 30 പോലീസുകാരും ഉള്‍പ്പെട്ട സ്‌െ്രെടക്കിംഗ് ഫോഴ്‌സ് എന്നിവയും ഉണ്ടാകും. കെഎപി ബറ്റാലിയനിലെ 30 പേര്‍ വീതമുള്ള മൂന്ന് അഡീഷണല്‍ സ്‌െ്രെടക്കിംഗ് ഫോഴ്‌സിനെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ മാത്രമാകും കേന്ദ്രസേനയെ രംഗത്തിറക്കുക. നിലവില്‍ ഇവര്‍ റൂട്ട് മാര്‍ച്ച്, വാഹന പരിശോധനകള്‍ നടത്തുന്നുണ്ട്. മണ്ഡലത്തിലെ 12 അതിരുകളില്‍ 24 മണിക്കൂര്‍ ബോര്‍ഡര്‍ സീലിംഗ് പരിശോധനകളും നടത്തുന്നുണ്ട്. ക്രമസമാധാന മുന്‍കരുതലിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 23 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം മഴക്കെടുതി ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് എന്നിവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. കൂടാതെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പോലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന 29ന് വൈകിട്ട് വൈറ്റില, കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പരിസരം, പാലാരിവട്ടം എന്നിവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.