ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ല: പ്രധാനമന്ത്രി

രാജ്‌കോട്ട്: രാജ്യത്തെ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷങ്ങളില്‍, പാവപ്പെട്ടവര്‍ക്കുള്ള സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കി. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്ന മന്ത്രം രാജ്യത്തിന്റെ വികസനത്തിന് ഊര്‍ജം പകരുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ എട്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ വേളയില്‍, രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. മാതൃരാജ്യത്തിന് വേണ്ടിയുള്ള 8 വര്‍ഷത്തെ സേവനത്തിന്റെ തലേന്ന് താന്‍ ഗുജറാത്തിന്റെ മണ്ണിലാണെന്നത് വളരെ ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ അവസരവും ‘സംസ്‌ക്കാരവും’ നല്‍കിയതിന് ഗുജറാത്തിലെ ജനങ്ങളെ അദ്ദേഹം വണങ്ങി. ഈ സേവനം നമ്മുടെ സംസ്‌കാരത്തിലും മണ്ണിന്റെ സംസ്‌കാരത്തിലും ബാപ്പുവിന്റെയും പട്ടേലിന്റെയും സംസ്‌കാരത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്‌കോട്ട് അറ്റ്‌കോട്ടിലെ പുതുതായി നിര്‍മ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ മാതുശ്രീ കെഡിപി സന്ദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സൗരാഷ്ട്രയിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ ആശുപത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തില്‍ സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഒരു ഉദാഹരണമാണ് ഈ ആശുപത്രിയെന്നുംഅദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെയും ദലിതരുടെയും ദരിദ്രരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും സ്ത്രീകളുടെയും ശാക്തീകരണമാണ് ബഹുമാന്യരായ ബാപ്പുവും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 100 വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മഹാമാരി കാലത്തും പാവപ്പെട്ടവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ലെന്ന് അവര്‍ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചു, പാവപ്പെട്ടവര്‍ക്ക് സൗജന്യ സിലിണ്ടറുകള്‍ നല്‍കി, പരിശോധനയും വാക്‌സിനുകളും എല്ലാവര്‍ക്കും സൗജന്യമായി നല്‍കി. ഇപ്പോള്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴും ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികളില്‍ പരിപൂര്‍ണ്ണത നേടുന്നതിനായി ഗവണ്‍മെന്റ് സംഘടിതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ അവകാശം ലഭിക്കുമ്പോള്‍, വിവേചനത്തിനും അഴിമതിക്കും സാദ്ധ്യതയില്ല, അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ശ്രമം പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.