ഇന്‍വോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങള്‍ നേടൂ; ലക്കി ബില്‍ മൊബൈല്‍ ആപ്പ് നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബില്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാധനങ്ങള്‍ വാങ്ങിയശേഷം ഈ ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന ഇന്‍വോയിസുകള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലക്കി ബില്‍ ആപ്പ് പൊതുജനങ്ങളെ ബില്ലുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകള്‍ തടയാനും വ്യാപാരികള്‍ക്ക് അവരുടെ വാണിജ്യ വിവരങ്ങള്‍ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി പിരിക്കുമ്പോള്‍ അത് നീതിയുക്തമായിരിക്കണം എന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി. നികുതിപിരിവ് കാര്യക്ഷമമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.
നികുതി മാത്രം പിരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബില്‍ മൊബൈല്‍ ആപ്പ് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ആപ്പിന്റെ വരവോടെ കൂടുതല്‍ വാങ്ങല്‍ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാര്‍ഷിക ബമ്പര്‍ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങള്‍ നല്‍കും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളില്‍ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.
ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോര്‍ച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂര്‍വമായെങ്കിലും ബില്‍ അടച്ച് നികുതി വാങ്ങിയശേഷം നികുതി സര്‍ക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. ‘നികുതി നമുക്കും നാടിനും’ എന്നതാണ് ലക്കി ബില്‍ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം സംസ്ഥാന ഖജനാവില്‍ എത്തിയത്. ഈ വര്‍ഷം അതില്‍ കൂടുതല്‍ നികുതിയാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റല്‍ സര്‍വകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലക്കി ബില്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ ഡോ. രത്തന്‍ യു. ഖേല്‍കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ സിംഗ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്‌സര, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ് ബിജു, ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യല്‍ കമ്മീഷണര്‍ വീണ എന്‍ മാധവന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ആപ്പിന്റെ പ്രചാരണാര്‍ത്ഥം കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ നഗരത്തിലൂടെ ഹ്രസ്വയാത്ര സംഘടിപ്പിച്ചു. മന്ത്രി ബാലഗോപാല്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.