ജീവന്റെ നിലനില്‍പ്പിനാധാരം മണ്ണ്: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: ഭക്ഷണം, ആരോഗ്യം, വസ്ത്രമുള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനില്‍പ്പിനാധാരമാണ് മണ്ണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായികാധ്വാനത്തെ തിരസ്‌കരിക്കുന്ന വര്‍ത്തമാന സമൂഹത്തിന്റെ ചിന്താഗതികളില്‍ മാറ്റം വരേണ്ടതുണ്ട്. അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന തലമുറ മണ്ണിനെ സ്‌നേഹിച്ചും അധ്വാനിച്ചും ജീവിച്ചതിന്റെ തുടര്‍ച്ചയാണ് നമ്മള്‍ അനുഭവിക്കുന്നത്. പുതുമയെ വാരിപ്പുണരുകയും വിവര സാങ്കേതിക വിദ്യയുടെ ഔന്നിത്യത്തിലെത്തുമ്പോഴും അന്നത്തിനപ്പുറമൊന്നുമില്ല എന്ന ചിന്ത നമുക്കുണ്ടാകണം. മണ്ണ് ശരീരത്തില്‍ പറ്റിയാന്‍ മോശമാണെന്ന ധാരണ നമുക്കുണ്ട്. മണ്ണിനെ ഉപേക്ഷിക്കുന്ന തലമുറ രോഗങ്ങളിലേക്കായിരിക്കും എത്തുക. അതു കൊണ്ട് തന്നെ എല്ലാം വലിച്ചെറിയാനുള്ള ഇടമല്ല മണ്ണ്. മനുഷ്യന്‍ പ്രകൃതിക്കേല്‍പ്പിച്ച ആഘാതങ്ങളുടെ തുടര്‍ച്ചയാണ് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരന്തങ്ങള്‍. മണ്ണ് സംരക്ഷണമെന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തത്തിനപ്പുറം ഓരോ കുടുംബങ്ങളുടെയും വ്യക്തികളുടെയും ബാധ്യതയായി മാറണം. സമയമില്ലെന്ന പതിവ് ചൊല്ലുകള്‍ക്കപ്പുറം മണ്ണിനും കൃഷിക്കും വേണ്ടി കൂടി ജീവിതം മാറ്റിവെക്കണം. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള പുതുതലമുറ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ മണ്ണ് ദിനാചരണം പ്രേരണയാകട്ടെയെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം മികച്ച സംഭാവനകള്‍ നല്‍കിയ കര്‍ഷകരെ ആദരിച്ച മന്ത്രി മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മല്‍സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
മണ്ണ് സംരക്ഷണ പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി. പ്രതാപ് രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.