ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം കുമരകത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.

ന്യൂദല്‍ഹി : ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കേരളത്തിലെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തില്‍, ജി20 യുടെ സാമ്പത്തികവികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകള്‍ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

 ഷെര്‍പ്പ യോഗങ്ങളുടെ ചര്‍ച്ചകള്‍ വിവിധ ഷെര്‍പ്പ ട്രാക്ക് സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. 2023 സെപ്തംബറില്‍ നടക്കുന്ന ന്യൂഡല്‍ഹി ഉച്ചകോടിയില്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. കൂടാതെ, 11 നിര്‍വഹണസമിതികളും 4 സംരംഭങ്ങളും (ഗവേഷണനവീകരണ സംരംഭ സദസ് അഥവാ ആര്‍ഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎല്‍എം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം അഥവാ സിഎസ്എആര്‍) പൊതുസമൂഹം, സ്വകാര്യ മേഖല, പഠനഗവേഷണ വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണില്‍നിന്നു നയശുപാര്‍ശകളേകും. ഷെര്‍പ്പ യോഗങ്ങളുടെ ചര്‍ച്ചകള്‍ വിവിധ ഷെര്‍പ്പ ട്രാക്ക് സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. 2023 സെപ്തംബറില്‍ നടക്കുന്ന ന്യൂഡല്‍ഹി ഉച്ചകോടിയില്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും. ഈ കാലഘട്ടത്തിലെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികള്‍, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുന്‍ഗണനകള്‍ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ജി20 പ്രമേയമായ ‘വസുധൈവ കുടുംബകം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ വിശാലമായ പിന്തുണ വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകവും അഭിലഷണീയവും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ ഫലങ്ങളില്‍ എത്തിച്ചേരുന്നതിനുമായി ജി20യുടെ സമാനകാഴ്ചപ്പാട് ഉചിതമായി ഉള്‍ക്കൊള്ളുന്നു. അത്തരം ഫലങ്ങള്‍ക്കായുള്ള പ്രത്യാശ വളര്‍ത്തുന്നതിനു ജി 20 ഒത്തുചേര്‍ന്നു കുടുംബമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവര്‍ത്തനവും ലൈഫും (പരിസ്ഥിതിസൗഹൃദ ജീവിതശൈലി); ത്വരിതഗതിയിലുള്ളതും ഉള്‍ക്കൊള്ളുന്നതും ഊര്‍ജസ്വലവുമായ വളര്‍ച്ച; സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജികള്‍) പുരോഗതി ത്വരിതപ്പെടുത്തല്‍; സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും; 21ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍; സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു. ഈ മുന്‍ഗണനകള്‍ 2023 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച ആദ്യത്തെ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയില്‍ പങ്കെടുത്ത 125 രാജ്യങ്ങള്‍ പ്രകടിപ്പിച്ച ഗ്ലോബല്‍ സൗത്തിന്റെ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം (ഡിപിഐ) ഹരിത വികസനം എന്നീ വിഷയത്തില്‍ രണ്ട് ഉന്നതതല അനുബന്ധ പരിപാടികളോടെ 30ന് യോഗം ആരംഭിക്കും. നാസ്‌കോം, ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് (ഡയല്‍) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ അനുബന്ധ പരിപാടി, എല്ലാ ജി20 പ്രതിനിധികള്‍ക്കും സവിശേഷാനുഭവം പ്രദാനം ചെയ്താകും തുടക്കംകുറിക്കുക. തുടര്‍ന്ന് ആഗോള വെല്ലുവിളികളെക്കുറിച്ചും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനല്‍ ചര്‍ച്ചകള്‍ നടക്കും. നന്ദന്‍ നിലേക്കണി (ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് സഹസ്ഥാപകനും ചെയര്‍മാനും), തിയറി ബ്രെട്ടണ്‍ (യൂറോപ്യന്‍ യൂണിയന്‍ ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണര്‍), പ്രിയ വോറ (ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് മാനേജിങ് ഡയറക്ടറും ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നോണ്‍ റെസിഡന്റ്‌ഫെലോയും), പ്രമോദ് വര്‍മ (ഏക്‌സ്‌റ്റെപ്പ് ഫൗണ്ടേഷന്‍ സിടിഒയും ആധാറിന്റെ മുന്‍ ചീഫ് ആര്‍ക്കിടെക്റ്റും) എന്നിവര്‍ ഡിപിഐ അനുബന്ധപരിപാടിയെ അഭിസംബോധന ചെയ്യും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഓഫീസ് (യുഎന്‍ആര്‍സി), ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒആര്‍എഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഹരിത വികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, ഹരിതവികസനത്തിന്റെ പുതിയ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ആഗോള ശ്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടു നല്‍കും. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടുന്നതും സജീവമായതും പ്രതികരിക്കുന്നതുമായ നയ ചട്ടക്കൂടിലൂടെയും അനുയോജ്യവും നവീകരിച്ചതുമായ അന്തര്‍ദേശീയ സാഹചര്യത്തിലൂടെയും വികസനപാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളില്‍ സമന്വയം പരമാവധി വര്‍ധിപ്പിക്കുന്ന ഒന്നാകും ഇത്. ഹരിത വികസന അനുബന്ധ പരിപാടിയെ ജെഫ്രി സാക്‌സ് (ഡയറക്ടര്‍, സുസ്ഥിര വികസനം, കൊളംബിയ സര്‍വകലാശാല), അവിനാഷ് പെര്‍സാദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), മറ്റ് പാനലിസ്റ്റുകള്‍ എന്നിവര്‍ അഭിസംബോധന ചെയ്യും.
ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് നേതൃത്വം നല്‍കും. ജി20 ഷെര്‍പ്പകളുമായും ജി 20 അംഗങ്ങളുടെ പ്രതിനിധിസംഘത്തലവന്മാരുമായും ഉയര്‍ന്നുവരുന്ന വിപണിസമ്പദ്‌വ്യവസ്ഥകളില്‍(ഇഎംഎ) നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബല്‍ സൗത്ത്, വികസിത സമ്പദ്‌വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും. സമാന മുന്‍ഗണനകളെക്കുറിച്ചും പരസ്പര പ്രയോജനകരമായ മുന്നോട്ടുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ച്, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ഒരുക്കും. ‘ചര്‍ച്ചയും ആഹാരവും’, സംസ്‌കാരിക പരിപാടികള്‍, മിനി തൃശൂര്‍ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസല്‍ക്കാരം) തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്.