കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: വരും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാര്‍ഷിക മേഖലയിലെ ഊര്‍ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖലയെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിമുക്തമാക്കിയും പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉപഭോഗത്തിലൂടെയും ഈ നേട്ടത്തിലേക്ക് കേരളമെത്തും. ഇതിന്റെ ആദ്യ ഘട്ടമായി സംസ്ഥാന സര്‍ക്കാരിന്റെ കൃഷി ഫാമുകള്‍ കാര്‍ബണ്‍ വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രതിഭാസങ്ങളും മിത്തുകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നു. എന്നാല്‍ പ്രളയവും ഓഖിയും നമുക്ക് പാഠമായി. സമയ പരിധി നിശ്ചയിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനവും മലിനീകരണവും ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര ഉച്ചകോടികളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയാകുന്നു. പുനരുപയോഗിക്കാവുന്ന സൗരോര്‍ജമടക്കമുള്ള ഊര്‍ജ സ്രോതസ്സുകളെ കാര്‍ഷിക മേഖലയിലടക്കം ഉപയോഗിക്കാന്‍ സാധിക്കണം. കാര്‍ഷികാവശ്യത്തിനുള്ള പമ്പുകളടക്കമുള്ള ഉപകരണങ്ങള്‍ ഊര്‍ജ ക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാകണം. കുട്ടനാടടക്കമുള്ള കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങള്‍ക്ക് പകരം മെച്ചപ്പെട്ടത് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കും കാലാനുസൃതമായ പരിശീലനം നല്‍കണമെന്നാണ് കൃഷി വകുപ്പ് ആഗ്രഹിക്കുന്നത്.
പരിശീലന പരിപാടികള്‍ക്ക് വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കും. ഇതിനായി എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഉചിതമാണെന്നും മന്ത്രി പറഞ്ഞു.
ശ്രീകാര്യത്ത് എനര്‍ജി മാനേജ്‌മെന്റ് കേന്ദ്ര കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിനുത വേണുഗോപാല്‍ സ്വാഗതമാശംസിച്ചു. ഗവേഷകനും ഭക്ഷ്യ നയ വിദഗ്ധനുമായ ദേവീന്ദര്‍ ശര്‍മ മുഖ്യ പ്രഭാഷണം നടത്തി. ഊര്‍ജ കാര്യക്ഷമത വിഭാഗം തലവന്‍ ജോണ്‍സണ്‍ ഡാനിയല്‍ നന്ദി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ , ശാസ്ത്രഞ്ജര്‍ , എഴുത്തുകാര്‍ , കര്‍ഷക സംഘടന പ്രതിധികള്‍ എന്നിവര്‍ പങ്കെടുത്തു. ശില്‍പ്പശാല 29ന് സമാപിക്കും.