ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷന്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷര്‍ ഇടുക്കി ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാന്‍ ആഗോള നടപടികള്‍ക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നവകേരള കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍. സീമ അധ്യക്ഷ വഹിച്ചു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി.പി മുരളി ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി. നവകേരളം കര്‍മ്മപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇന്ദു എസ്., അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (ഇണഞഉങ) സംയുക്തമായണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇണഞഉങലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സുശാന്ത്, സയന്റിസ്റ്റ് ഡോ. വിവേക് എന്നിവരാണ് ടെക്‌നിക്കല്‍ സെക്ഷന് നേതൃത്വം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ജലബജറ്റ് തയ്യാറാക്കുന്ന തിരഞ്ഞെടുത്ത 14 ബ്ലോക്ക് പഞ്ചായത്തുകളിലേയും പ്രസിഡന്റുമാരും പ്രതിനിധികളുമാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജലബജറ്റ് മാര്‍ഗ്ഗ രേഖകളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.